ജിദ്ദ: മക്കയില്‍ 15 നിലകളുള്ള ഹോട്ടലില്‍ തീപ്പിടിത്തത്തെ തുടര്‍ന്ന് 600 തീര്‍ഥാടകരെ ഒഴിപ്പിച്ചു. ഹജ്ജിനായി തുര്‍ക്കിയില്‍ നിന്നും യെമനില്‍ നിന്നുമുള്ള തീര്‍ഥാടകരാണ് ഹോട്ടലില്‍ ഉണ്ടായിരുന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അഗ്നിബാധ നിയന്ത്രണ വിധേയമാണെന്ന് മക്കയിലുള്ള സൗദി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡിപ്പാര്‍ട്മെന്റ് വക്താവ് മേജര്‍ നയിഫ് അല്‍ ഷരീഫ് അറിയിച്ചു. എട്ടാം നിലയിലെ എയര്‍ കണ്ടീഷനില്‍ നിന്നു തീ പടര്‍ന്നതാണ് അപകടമുണ്ടാക്കിയത്.

മുന്‍കരുതലെന്ന നിലയിലാണ് ആളുകളെ ഒഴിപ്പിച്ചതെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ ആദ്യവാരമാണ് ഹജ്ജ് തുടങ്ങുന്നത്.