3,000 എൻകൗണ്ടറുകൾ, 78 കൊലപാതകം; യോഗി സർക്കാരിന്റെ 'നേട്ടപ്പട്ടിക'യിലെ കണക്ക്
സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് റിപ്പബ്ലിക് ദിനത്തിൽ അവതരിപ്പിക്കുന്നതിനു വേണ്ടി ചീഫ് സെക്രട്ടറി അനൂപ് ചന്ദ്ര പാണ്ഡേ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും നേട്ടങ്ങളായി പറഞ്ഞിരിക്കുന്നത്.
ലക്നൗ : ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലേറി ആദ്യ പതിനാറ് മാസത്തിനുള്ളിൽ സംസ്ഥാന പൊലീസിന്റെ നേതൃത്വത്തിൽ 3,000 ഏറ്റുമുട്ടലുകളും 78 കൊലപാതകങ്ങളും നടത്തിയതായി റിപ്പോർട്ട്. സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് റിപ്പബ്ലിക് ദിനത്തിൽ അവതരിപ്പിക്കുന്നതിനു വേണ്ടി ചീഫ് സെക്രട്ടറി അനൂപ് ചന്ദ്ര പാണ്ഡേ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും നേട്ടങ്ങളായി പറഞ്ഞിരിക്കുന്നത്. 2017 മാർച്ച് 19ന് യോഗി ആദിത്യനാഥ് അധികാരത്തിലേറിയതു മുതൽ 2018 ജൂലൈ വരെയുള്ള കണക്കാണിത്.
ഈ കാലയളവിനുള്ളിൽ ഉത്തർപ്രദേശിൽ മാത്രം 7043 പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ തടയുന്നതിനായി നടത്തിയ പ്രവർത്തനങ്ങൾ ഗുണം ചെയ്തുവെന്ന് അനൂപ് ചന്ദ്ര പാണ്ഡേ ജില്ലാ കളക്ടർമാർക്കയച്ച കത്തിൽ പറയുന്നു. അക്രമങ്ങളിൽ 838 കുറ്റവാളികൾക്ക് പരിക്കേറ്റുവെന്നും അറസ്റ്റ് ചെയ്തവരിൽ 11981 പേരുടെ ജാമ്യം റദ്ദാക്കപ്പെട്ടുവെന്നും സർക്കാർ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ഈ കണക്കുകളുടെ പശ്ചാത്തലത്തിൽ ഒരു ദിവസം ഏകദേശം ആറ് എൻകൗണ്ടറുകളെങ്കിലും നടന്നിട്ടുണ്ട്. ഒരു ദിവസം 14 കുറ്റവാളികളെ വരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യത്തെ ഒൻപത് മാസത്തിൽ ആകെ 17 ക്രിമിനലുകളെയാണ് എൻകൗണ്ടറിലൂടെ കൊലപ്പെടുത്തിരിക്കുന്നത്. അതായത് മാസത്തിൽ 1.8 ശതമാനം പേരെ കൊലപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിന റിപ്പോര്‍ട്ടില്‍ 17 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും 109 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും യോഗി സര്‍ക്കാര്‍ പറഞ്ഞിരുന്നു.
ഉത്തർപ്രദേശിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും വിഷയം ഗുരുതരമാണെന്നും സുപ്രീംകോടതി അറിയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് റിപ്പബ്ലിക്ക് ദിനത്തിൽ സര്‍ക്കാർ ഇവ നേട്ടമായി ഉയര്‍ത്തിക്കാട്ടാൻ പോകുന്നത്.