പ്രളയത്തിൽ നിന്ന് ആയിരങ്ങളെ രക്ഷിച്ച തീരദേശത്തിന്റെ ഓണവും വറുതിയിൽ
പ്രളയം വന്നപ്പോൾ കൈയ് മെയ് മറന്ന് ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് ഇറങ്ങിയ തീരദേശത്തിനും ഈ ഓണം വറുതിയുടെ കാലമാണ്. ഓഖി ചുഴലിക്കാറ്റും ട്രോളിങ് നിരോധനവും കാലവർഷക്കെടുതിയുമെല്ലാം പരമ്പരാഗത മത്സ്യതൊഴിലാളിക്ക് ദുരിതമായി.
തിരുവനന്തപുരം: പ്രളയം വന്നപ്പോൾ കൈയ് മെയ് മറന്ന് ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് ഇറങ്ങിയ തീരദേശത്തിനും ഈ ഓണം വറുതിയുടെ കാലമാണ്. ഓഖി ചുഴലിക്കാറ്റും ട്രോളിങ് നിരോധനവും കാലവർഷക്കെടുതിയുമെല്ലാം പരമ്പരാഗത മത്സ്യതൊഴിലാളിക്ക് ദുരിതമായി. ട്രോളിംഗ് നിരോധനകാലത്ത് സർക്കാർ സഹായം കൃത്യമായി കിട്ടിയില്ലെന്നും തൊഴിലാളികൾ പറയുന്നു.
വെള്ളയിൽ തീരത്തുള്ളവര്‍ ചാകരവന്ന കാലം മറന്നു. ചെറുവള്ളങ്ങൾ തീരത്തോട് ചേർന്ന് കിടപ്പാണ്. കരവല വീശിയാണ് പരമ്പരാഗത തൊഴിലാളികൾ ഇപ്പോൾ ഉപജീവനം നടത്തുന്നത്. ഓഖി ചുഴലിക്കാറ്റിനു ശേഷം തുടർച്ചയായി കടലിൽ പോയ ദിവസങ്ങൾ ഉണ്ടായിട്ടേയില്ല. കടൽ പ്രക്ഷുബ്ധമെന്ന മുന്നറിയിപ്പ് തുടർച്ചയായി വന്നു. യന്ത്രവൽകൃത ബോട്ടുകൾ കടലിൽ പോകാത്ത ട്രോളിംഗ് കാലം പരമ്പരാഗത തൊഴിലാളിക്ക് ഉത്സവകാലമാണ്. പക്ഷെ, ഇത്തവണ മീൻ ലഭ്യത തീരെ കുറഞ്ഞു.
ട്രോളിംഗ് കഴിഞ്ഞപ്പോൾ കാലവർഷം കടലിനെ വീണ്ടും പ്രക്ഷുബ്ധമാക്കി. ശക്തമായ കാറ്റിന് സാധ്യതയെന്ന മുന്നറിയിപ്പ് ഇപ്പോഴും നിലവിലുണ്ട്. വറുതിയിൽ നിന്ന് എന്ന് കരകയറുമെന്നും ഇവർക്കറിയില്ല.