നവദമ്പതികളെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ച സംഭവം: 5 പേര്‍ അറസ്റ്റില്‍
നവദമ്പതികളെ അപമാനിക്കുന്ന രീതിയിലുള്ള സന്ദേശം പങ്കുവച്ച വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്.
കണ്ണൂര്‍: നവദമ്പതികളെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ച സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍. ഷൈജു , നടുവിൽ സ്വദേശി വിൻസെന്റ് , ചെങ്ങളായി സ്വദേശി പ്രേമാനന്ദ് , സുരേന്ദ്രൻ, അടുവാപ്പുറം സ്വദേശി രാജേഷ് എന്നിവരെയാണ് ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തത്. നവദമ്പതികളെ അപമാനിക്കുന്ന രീതിയിലുള്ള സന്ദേശം പങ്കുവച്ച വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്.
പഠനകാലം മുതൽ പ്രണയത്തിലായിരുന്ന കണ്ണൂർ ചെറുപുഴ സ്വദേശികളായ അനൂപും ജൂബിയും തങ്ങൾ നേരിട്ട സൈബർ ഗുണ്ടായിസത്തിനെതിരെ സൈബർ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നൽകിയിരുന്നു. വധുവിന് പ്രായക്കൂടുതൽ ആണെന്ന് പറഞ്ഞ് ഹീനമായ ഭാഷയിൽ സൈബർ ഗുണ്ടകൾ ആക്രമിച്ച നവദമ്പതികളെ മാനസിക സമ്മർദ്ദം താങ്ങാനാവാത്തതിനാൽ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കണ്ണൂർ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്‍റേയും ജൂബി ജോസഫിന്‍റേയും വിവാഹചിത്രം വച്ചാണ് സമൂഹമാധ്യമങ്ങളിൽ സൈബർ അക്രമികൾ ആക്രമണം അഴിച്ചുവിട്ടത്. വധുവിന് വരനേക്കാൾ പ്രായക്കൂടുതലാണെന്നും സ്ത്രീധനം മോഹിച്ച് വരൻ വിവാഹം കഴിച്ചതാണെന്നും ആയിരുന്നു ദുഷ്പ്രചാരണം.