മിന്നലോട് കൂടിയ മഴയിലും ശക്തമായ കാറ്റിലുമാണ്ആന്ധ്രാപ്രദേശിലെ  ശ്രീകാകുലം ജില്ലയില്‍ ഒരു സ്‌ത്രീ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചത്.

ഹൈദരാബാദ്: ശക്തമായ കാറ്റിലും മഴയിലും ആന്ധ്രാപ്രദേശില്‍ അഞ്ച് പേര്‍ മരിച്ചു. ശക്തമായ പൊടിക്കാറ്റില്‍ ദില്ലി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. അടുത്ത രണ്ട് ദിവസം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊടിക്കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

മിന്നലോട് കൂടിയ മഴയിലും ശക്തമായ കാറ്റിലുമാണ്ആന്ധ്രാപ്രദേശിലെ ശ്രീകാകുലം ജില്ലയില്‍ ഒരു സ്‌ത്രീ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ലധികം വേഗത്തിലാണ് ദില്ലിയിലും ഹരിയാനയിലും രാജസ്ഥാനിലും മധ്യപ്രദേശിലും വൈകിട്ട് വീണ്ടും പൊടിക്കാറ്റടിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പങ്കെടുത്ത ദില്ലി ഐ.പി എക്‌സ്റ്റന്‍ഷനിലെ പരിപാടി നിര്‍ത്തിവെച്ചു. സ്റ്റേജിലെ ഒരു വശം പൊടിക്കാറ്റിനിടെ തകര്‍ന്നു. ദില്ലി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് 40 വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. റണ്‍വേകള്‍ മണിക്കൂറുകളോളം അടച്ചിട്ടു. മെട്രോ സര്‍വ്വീസുകളും തടസ്സപ്പെട്ടു. 

മെട്രോ ട്രാക്കിലേക്കും മരം വീണു. രാജസ്ഥാനിലും മധ്യപ്രദേശിലും ലഖ്നൗവിലും പൊടിക്കാറ്റില്‍ നാശനഷ്‌ടങ്ങളുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി 60ലധികം പേര്‍ക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ട് തവണയായി ഉണ്ടായ പൊടിക്കാറ്റില്‍ 134 പേര്‍ കൊല്ലപ്പെടുകയും നാനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.