രണ്ട് ഹോട്ടലുകളിലുണ്ടായ അഗ്നിബാധയില്‍ അഞ്ച് പേര്‍ മരിച്ചു

ലക്നൗ: ഉത്തര്‍പ്രദേശിലെ ലക്നൗവിലെ രണ്ട് ഹോട്ടലുകളിലായുണ്ടായ തീപിടുത്തത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ലക്നൗവിലെ നകയിലെ തിരക്കേറിയ പ്രദേശത്താണ് ഹോട്ടലുകള്‍ സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. 

തീപിടുത്തത്തില്‍നിന്ന് അഗ്നിശമനസേനാ വിഭാഗം ഹോട്ടലുകളിലുണ്ടായിരുന്ന 38ഓളം പേരെ രക്ഷപ്പെടുത്തി. തീപിടുത്തത്തില്‍ ഹോട്ടലുകള്‍ പൂര്‍ണമായി കത്തി നശിച്ചു. 

എസ്ജെഎസ് ഹോട്ടലില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിച്ചത്. ഇത് തൊട്ടടുത്തുള്ള വിരാട് ഇന്‍റര്‍നാഷണല്‍ ഹോട്ടലിലേക്കും പടരുകയായിരുന്നു. രക്ഷാപ്രവര്‍ത്തകരെത്തും മുമ്പ് അടുത്തുള്ള ഹോട്ടലിലേക്കും തീ വ്യാപിച്ചത് രക്ഷാപ്രവര്‍ത്തനം ശ്രമകരമാക്കി. 

ആളുകളെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ച് പേര്‍ മരിച്ചു. ഹോട്ടലിനുള്ളില്‍ കുടുങ്ങിയവര്‍ ശ്വാസം മുട്ടിയാകാം മരിച്ചതെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ദീപക് കുമാര്‍ പറഞ്ഞത്. 

ഹോട്ടലുകളില്‍ അഗ്നിശമന സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇത് ഉപയോഗിക്കാന്‍ അറിയുന്ന ജീവനക്കാര്‍ സ്ഥാപനത്തിലില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.