തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് കിട്ടാന്‍ സംസ്ഥാനത്തെ 60 ഓളം ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ഫൈവ് സ്റ്റാറാക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തിയാക്കവെയാണു സര്‍ക്കാരിന്റെ പുതിയ തീരുമാനം വന്നിരിക്കുന്നത്. 700 കോടിയോളം രൂപ വായ്പ എടുത്തു നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കില്ലെന്ന സര്‍ക്കാരിന്റെ നിലപാടില്‍ കടുത്ത പ്രതിഷേധത്തിലാണു ബാര്‍ ഉടമകള്‍. തീരുമാനം മാറ്റിയില്ലെങ്കില്‍ സര്‍ക്കാര്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ബാര്‍ ഉടമകള്‍ പറയുന്നു.

ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ബാര്‍ കേസ് പരിഗണിക്കവെ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ലൈസന്‍സ് നഷ്ടപ്പെട്ട മിക്ക ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളും ഫൈവ് സ്റ്റാര്‍ ആക്കുന്നതിനുളള നടപടികള്‍ തുടങ്ങിയിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മുറികള്‍ക്ക് 200 ചതുരശ്രയടിയും ടോയ്‌ലറ്റുകള്‍ക്ക് 45 ചതുരശ്രയടി വിസ്തീര്‍ണവും വേണം. ഇതിനു വേണ്ട നിര്‍മാണ പ്രവര്‍ത്തനം 60 ഓളം ഹോട്ടലുകള്‍ പൂര്‍ത്തിയാക്കി വരികയാണ്.

മറ്റു 40 ഹോട്ടലുകളില്‍ പ്രരംഭ നിര്‍മ്മാണ പ്രവര്‍ത്തവും തുടങ്ങിയിട്ടുണ്ട്. ഇതിനായി കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് 700 കോടി രൂപ വായ്പ എടുക്കുയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ പെട്ടെന്ന് നിലപാട് മാറ്റിയത് ബാര്‍ ഉടമകള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുയാണ്.

സര്‍ക്കാരിന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്നും, എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ അനുകൂലമായ നിലപാട് പ്രതീക്ഷിക്കുന്നതായും ബാര്‍ ഉടമകള്‍ വ്യക്തമാക്കി.