അര്‍ത്തുങ്കല്‍, ചെത്തി തീരങ്ങളിലാണ് വിമാനാവശിഷ്‌ടങ്ങളെന്ന് തോന്നിക്കുന്ന ചില ഭാഗങ്ങള്‍ അടിഞ്ഞത്. ചിറക് പോലുള്ള ഭാഗങ്ങളായിരുന്നു കാണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കൊച്ചിയിലെ നാവിക സേനാ ആസ്ഥാനത്തു നിന്ന് വിദൂരനിയന്ത്രിത ആളില്ലാ വിമാനം കാണാതായത്. പരീക്ഷണ പറക്കലിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട് കടലില്‍ പതിക്കുകയായിരുന്നു. പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് ആലപ്പുഴയിലെത്തിയ നാവിക ഉദ്യോഗസ്ഥര്‍ തീരത്തടിഞ്ഞ ഭാഗങ്ങള്‍ പരിശോധിച്ചു. കടലില്‍ മുങ്ങിയ തങ്ങളുടെ വിമാനത്തിന്റേത് തന്നെയാണ് ഇവയെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ആളില്ലാ വിമാനത്തിന്റെ എഞ്ചിന്‍ അടക്കമുളളവ ഭാഗങ്ങള്‍ കിട്ടിയിട്ടില്ല. ഭാരമുള്ള ഇവ മുങ്ങിപ്പോയിരിക്കാമെന്നാണ് നിഗമനം. വിമാനത്തില്‍ നിന്ന് വേര്‍പെട്ട് ചിറക് ഭാഗങ്ങള്‍ തീരത്ത് അടിയുകയായിരുന്നു. സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണത്തിന് നാവിക സേന ഉത്തരവിട്ടിട്ടുണ്ട്.