പതിനഞ്ച് ദിവസത്തോളം ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞപ്പോൾ സർക്കാർ പ്രഖ്യാപിച്ച പതിനായിരത്തിൽ നിന്ന് കിട്ടിയത് 3800 രൂപ മാത്രം

പത്തനംതിട്ട: പത്തനംതിട്ട മണിയാറിൽ ഇനിയും സഹായമെത്താതെ പ്രളയത്തിൽ വീട് തകർന്ന കുടുംബം. മണിയാർ അരികെക്കാവ് കോളനിയിലെ ട്രീസയുടെ കുടുംബമാണ് തകർന്ന വീട് പുനർനിർമ്മിക്കാൻ സഹായത്തിനായി സർക്കാർ ഓഫീസുകൾ തോറും കയറിയിറങ്ങുന്നത്.

മലവെള്ളപ്പാച്ചിലിൽ തകർന്ന വീട് പുനർനിർമ്മിക്കാൻ ട്രീസ മുട്ടാത്ത വാതിലുകളില്ല.പഞ്ചായത്തിലും, വില്ലേജിലും, കലക്ട്രേറ്റിലുമെല്ലാം പലതവണ കയറി ഇറങ്ങി. സഹായത്തിന് അർഹരാണെങ്കിലും ഇവരുടെ അപേക്ഷകൾ ഇപ്പോഴും ചുവപ്പ് നാടക്കുരുക്കിലാണ്. വീട് നശിച്ചതോടെ സമീപത്തെ വീട്ടിൽ വാടകക്ക് ആണ് ട്രീസയും ഭർത്താവ് രഘുവും കഴിയുന്നത്. ഇവരുടെ വീട് ഒഴിയണമെന്ന് വീട്ടുടമസ്ഥൻ ആവശ്യപ്പെട്ടിരിക്കുകയാണ്. 

എലിപ്പനി വന്ന് ചികിത്സയിലായിരുന്ന രഘു ഇപ്പോൾ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. 15 ദിവസത്തോളം ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞപ്പോൾ സർക്കാർ പ്രഖ്യാപിച്ച പതിനായിരത്തിൽ നിന്ന് കിട്ടിയത് 3800 രൂപ മാത്രം. 

എന്നാൽ, ഇവരുടെ വീട് നിൽക്കുന്നത് വടശ്ശേരിക്കര പഞ്ചായത്തിലെ എട്ടാംവാർഡിൽ വരുന്ന പുറമ്പോക്കിൽ ആണെന്നും ഇവിടെ വീട് അനുവദിക്കാനാവില്ലെന്നുമാണ് റവന്യൂ അധികൃതരുടെ വിശദീകരണം. ഭൂരഹിത , ഭവനരഹിതരുടെ പട്ടികയിൽ ഈ കുടുംബത്തെ ഉൾപ്പെടുത്തുന്നത് പരിഗണിക്കുമെന്നാണ് പഞ്ചായത്ത് അറിയിക്കുന്നത്.