നാട്ടുകാരുടെ കൂടെ സഹായത്തോടെ മുകളിലേക്ക് കയറാനുള്ള വഴി ശരിയാക്കുകയാണിപ്പോള്‍. മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്.  വഴി വൃത്തിയാക്കി കാല്‍നടയായി ഭക്ഷണം, മരുന്ന് മറ്റ് ആവശ്യസാധനങ്ങള്‍ തുടങ്ങിയവ എത്തിക്കുകയാണ് പ്രധാന ലക്ഷ്യം

പാലക്കാട്: ജില്ലയില്‍ പ്രളയക്കെടുതി രൂക്ഷമായ നെല്ലിയാമ്പതിയില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുന്നു. പുറം ലോകവുമായി ബന്ധമില്ലാതെ മൂവായിരത്തിലേറെ പേരാണ് നെല്ലിയാമ്പതിയില്‍ ഒറ്റപ്പെട്ടിരിക്കുന്നത്. റോഡുകള്‍ തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങളും ദുഷ്കരമായിരിക്കുകയാണ്.

ഒരുപാട് ദിവസത്തേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ അവിടെ ഇല്ല. നേരത്തെ, മഴക്കെടുതി മുന്‍കൂട്ടി കണ്ട് ശേഖരിച്ച് വച്ചതും തീരുന്ന അവസ്ഥയാണ്. ഹെലികോപ്ടറില്‍ എയര്‍ ഡ്രോപ്പിംഗ് വഴി ഭക്ഷണം എത്തിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചതായും ഏഷ്യനെറ്റ് ന്യൂസ് വേണ്ടി ശ്രീധരന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ന് സന്നദ്ധ പ്രവര്‍ത്തകര്‍, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, ദ്രുതകര്‍മ സേന, എന്‍ഡിആര്‍എഫ് എന്നിവരെല്ലാം സാഹചര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. അങ്ങോട്ടുള്ള വഴി ശരിയാക്കാനുള്ള നീക്കമാണ് നടത്താന്‍ ശ്രമിക്കുന്നത്. ദ്രുതകര്‍മ സേന ഇന്നലെ വെെകുന്നേകരം തന്നെ എത്തിയിരുന്നു. നാട്ടുകാരുടെ കൂടെ സഹായത്തോടെ മുകളിലേക്ക് കയറാനുള്ള വഴി ശരിയാക്കുകയാണിപ്പോള്‍.

മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. വഴി വൃത്തിയാക്കി കാല്‍നടയായി ഭക്ഷണം, മരുന്ന് മറ്റ് ആവശ്യസാധനങ്ങള്‍ തുടങ്ങിയവ എത്തിക്കുകയാണ് പ്രധാന ലക്ഷ്യം. നെല്ലിയാമ്പതിക്ക് താഴെ ഈ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്. അങ്ങോട്ട് എത്താന്‍ ഒരു വഴി മാത്രമാണുള്ളത്. നെന്മാറയില്‍ നിന്ന് 30 കിലോമീറ്ററാണ് നെല്ലിയാമ്പതിയിലേക്കുള്ളത്.

വഴിയില്‍ ഹെയര്‍ പിന്‍ വളവുകളുണ്ട്. ഈ വഴിയില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും എവിടെയെല്ലാമുണ്ടായെന്നുള്ള വ്യക്തമായ ധാരണ ഇപ്പോഴും ആര്‍ക്കുമില്ല. ചെറുനെല്ലി എസ്റ്റേറ്റിന് സമീപമുള്ള ആദിവാസി കോളനിയിലെ ആളുകളെ മാത്രമാണ് ഇപ്പോള്‍ മാറ്റിപ്പാര്‍പ്പിക്കാന്‍ സാധിച്ചിട്ടുള്ളൂ.