കേരളം കഴിക്കേണ്ട ഭക്ഷ്യധാന്യം വെറുതെയിരുന്ന് നശിക്കുന്നു
കൊച്ചി: കേരളത്തിൽ റേഷൻ കടകളിൽ ഭക്ഷ്യ ധാന്യ വിതരണം താറുമാറാകുമ്പോൾ എഫ്.സി ഐ ഗോഡൗണുകളിൽ കോടിക്കണക്കിന് രൂപയുടെ ഗോതമ്പ് കെട്ടികിടന്ന് നശിക്കുന്നു. മാസങ്ങൾക്ക് മുൻപ് വിതരണത്തിനെത്തിച്ച ഗോതമ്പാണ് പുഴുവരിച്ച് നശിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം
ഏറണാകുളത്തെ ഒരു റേഷന്‍ കടക്കാരനോട് ഏഷ്യാനെറ്റ് ന്യൂസ് സംഘം ഗോതമ്പ് ഉണ്ടോ എന്ന് ചോദിക്കുന്നു. ഗോതമ്പ് ഇല്ലായെന്നും ഇപ്പോള്‍ കടകളിലേക്ക് കിട്ടുന്നതിന്‍റെ അളവ് വെട്ടിക്കുറച്ചിരിക്കുകയാണെന്നനും പലർക്കും കിട്ടാതായെന്നും കടക്കാരൻ പറയുന്നത്. കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യം നൽകുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ പറയുന്നു. പക്ഷെ റേഷൻ കടകളിൽ ഗോതമ്പ് കിട്ടാനില്ല. ഈ ധാന്യങ്ങൾ ഏവിടെയാണുള്ളത് എന്നാണ് ഞങ്ങൾ അന്വേഷിക്കുന്നത്.
ഏറണാകുളം ജില്ലയിലേക്കുള്ള ഭക്ഷ്യധാന്യം സൂക്ഷിക്കുന്നത് എഫ്.സിഐ യുടെ അങ്കമാലി, വെല്ലിംഗ് ടൺ ഐലന്‍റ് എന്നിവിടങ്ങളിലുള്ള ഗോഡൗണിലാണ്. ഞങ്ങൾ ആദ്യം പോയത് വെല്ലിംഗ്ടൺ ഐലന്‍റിലുള്ള ഗോഡൗണിലേക്ക്. വാതിൽ പോലുമില്ലാത്ത ഗോഡൗണിൽ ചാക്കിൽ സൂക്ഷിക്കേണ്ട ക്വിന്‍റൽ കണക്കിന് ഗോതമ്പ് മണൽ കൂട്ടിയിട്ടത്പോലെ കൂട്ടിയിട്ടിരിക്കുന്നു. ഇനി ഗോതമ്പിന്‍റെ സ്ഥിതി കാണുക.
ഗോതമ്പ് കൂട്ടിയിട്ടിരിക്കുന്ന ഗോഡൗൺ നിറയെ എലിമാളങ്ങളാണ്. എലി കാഷ്ടത്തിനൊപ്പം നിറയെ ചെള്ളുകളും. വാതിലുകളില്ലാത്തതിനാല്‍ നായ്ക്കളുടെ വിശ്രമ കേന്ദ്രമാണ് ഗോതമ്പ് കൂന. എഫ്എ.സി ഐ ഗോഡൗണിൽ നിന്ന് നേരത്തെ റേഷൻ എടുത്തിരുന്നത് ഇടനിലക്കാരായിരുന്നു. ഇടനിലക്കാരെ ക്രമക്കേടിന്‍റെ പേരിൽ സർക്കാർ ഒഴിവാക്കിയപ്പോൾ റേഷൻ വിതരണ ചുമതല സർക്കാറിനായി.
എന്നാൽ 14,000 ഓളം റേഷൻ കടയിലേക്കുള്ള ഭക്ഷ്യധാന്യം സൂക്ഷിക്കാൻ സർക്കാറിന്‍റെ കൈയ്യിൽ മതിയായ ഗോഡൗണില്ല. കൂടാതെ റേഷൻ വിതരണം കൃത്യമായി നടത്താൻ വാഹനങ്ങളും. ഇതോടെയാണ് റേഷൻ റേഷൻ സാധനങ്ങൾ ഗോഡൗണിൽ കെട്ടിക്കിടന്നു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന് മുമ്പായി റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ ഒഴിവാക്കലും അര്‍ഹരായവരെ കൂട്ടിച്ചേര്‍ക്കലും നടത്തേണ്ടിയിരുന്നു.
പുതിയ പട്ടിക തയാറാക്കുന്നത് താളം തെറ്റിയതോടെ കേന്ദ്രം അനുവദിച്ച ഗോതമ്പ് എഫ്സിഐ ഗോഡൗണുകളില്‍ ഇങ്ങനെ അട്ടിയട്ടിയായി കെട്ടിക്കിടന്നു. തീര്‍ന്നില്ല, കഴിഞ്ഞ നവം. മുതൽ എപി.എൽ വിഭാഗത്തിന് സർക്കാർ സബ്സിഡി നിരക്കില്‍ നൽകിയ ഗോതമ്പ് വിതരണവും നിര്‍ത്തിയിരുന്നു. അങ്ങനെ ഗോഡൗണുകളിൽ ഗോതമ്പ് കെട്ടിക്കിടന്നു.ചെള്ളരിച്ചും കൂറകെട്ടിയും എലിതിന്നും.
കേരളത്തില്‍ എല്ലാ സ്ഥലത്തും ഇതുപോലെ കെട്ടിക്കിടക്കുന്നുണ്ടെന്നും റേഷൻ വിതരണത്തിലെ പ്രശ്നമാണിതെന്നുമാണ് റേഷന്‍ വിതരണക്കാരുടെ സംഘടന പറയുന്നത്. കേന്ദ്രം അലോട്ട് ചെയ്യുന്ന ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിൽ ചില കാലതാമസം നേരത്തെ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഗോതമ്പ് നശിക്കുന്നതിന്‍റെ ഉത്തരവാദിത്വം എഫ്.സിഐയ്ക്കാണെന്നും സിവിൽ സപ്ളൈസ് എം.ഡി മുഹമ്മദ് ഹനീഷ് പറഞ്ഞു.
പൊതുവിപണിയിൽ ഭക്ഷ്യധാന്യങ്ങളുടെ വില കുതിച്ചുയരുമ്പോഴാണ് . പാവങ്ങൾക്ക് ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങൾ സർക്കാർ അനാസ്ഥമൂലം ഇങ്ങനെ നശിക്കുന്നത്.