പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കി പശ്ചിമഘട്ട സംരക്ഷണ സമിതി സുപ്രീംകോടതിയിലേക്ക്  

തിരുവനന്തപുരം:തോട്ടം മേഖലയെ ഇഎഫ്എൽ നിയമ പരിധിയിൽ നിന്നും ഒഴിവാക്കിയ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി. സര്‍ക്കാരിന്‍റെ തീരുമാനം കേന്ദ്ര സർക്കാർ വിജ്ഞാപനത്തിന് എതിരാണെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പറഞ്ഞു. ഏഴുലക്ഷം ഹെക്ടർ തോട്ടഭൂമി വനനിയമ പരിധിയിൽ നിന്ന് ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ല. തോട്ടം ഉടമകളെ സഹായിക്കാനുള്ള നീക്കമാണിതെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാൻ ജോൺ പെരുവന്താനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരിസ്ഥിതി ലോല മേഖലകളില്‍ നിന്നും തോട്ടങ്ങളെ ഒഴിവാക്കുന്നതായി നിയമസഭയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയിരുന്നു. തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ നടത്തിയ ശുപാര്‍ശ പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം. ഇത് വനനിയമങ്ങളെ അട്ടിമറിക്കുമെന്നും വ്യാപകമായി മരങ്ങള്‍ മുറിക്കപ്പെടുമെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം.