സന്ദീപാനന്ദഗിരിയുടെ വാഹനങ്ങൾ പെട്രോൾ ഒഴിച്ച് തീയിട്ടതെന്ന് ഫൊറൻസിക് റിപ്പോർട്ട്. പമ്പുകളിൽ നിന്നും കന്നാസുകളിൽ പെട്രോൾ ശേഖരിച്ചവർക്കായി അന്വേഷണം തുടരുന്നു

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ വാഹനങ്ങൾ പെട്രോൾ ഒഴിച്ച് തീയിട്ടതെന്ന് ഫൊറൻസിക് റിപ്പോർട്ട്. പമ്പുകളിൽ നിന്നും കന്നാസുകളിൽ പെട്രോൾ ശേഖരിച്ചവർക്കായി അന്വേഷണം തുടരുന്നു. പരസര പ്രദേശത്ത് നിന്ന് പെട്രോള്‍ വ്യാപകമായി വാങ്ങിച്ചത് സംബന്ധിച്ച വിവരം പൊലീസ് അന്വേഷിച്ചുവരുകയാണ്. അതേസമയം, സന്ദീപാനന്ദഗിരിക്ക് പൊലീസ് സുരക്ഷ ഒരുക്കി. ഒരു ഗൺമാനെ അനുവദിച്ചു. ആശ്രമത്തിലും പൊലീസ് കാവല്‍ ഉണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു. 

അതിനിടെ, സന്ദീപാനന്ദഗിരിയുടെ മൊഴി ഇന്ന് വീണ്ടും അന്വേഷണ സംഘം രേഖപ്പെടുത്തും. കൂടാതെ ആശാമവുമായി ബന്ധപ്പെട്ട എല്ലാ ആളുകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സന്ദീപാനന്ദഗിരിക്കെതിരെ നേരത്തെ ഭീഷണി ഉണ്ടായിരുന്നു. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും രാഹുല്‍ ഈശ്വറുമാണെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചിരുന്നു. 

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സിറ്റി പൊലീസ് കമ്മീഷണർ പി.പ്രകാശിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. സമീപത്തെ ക്ഷേത്രക്യാമറയിൽ പതി‌ഞ്ഞ ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു.