നിര്‍മ്മാണനിയന്ത്രണപരിധിയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. 

ദില്ലി:തീരപ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇളവ് അനുവദിച്ചു. കടല്‍തീരത്തേയും കായല്‍ തീരത്തേയും നിര്‍മ്മാണ നിയന്ത്രണ പരിധി 200 മീറ്ററില്‍ നിന്നും 50 മീറ്ററായും കായല്‍തുരുത്തുകളില്‍ അത് 20 മീറ്ററായുമാണ് കുറച്ചിരിക്കുന്നത്. വിനോദസഞ്ചാരമേഖലയ്ക്ക് അനുകൂല തീരുമാനം എന്ന വിശദീകരണത്തോടെയാണ് കടല്‍-കയല്‍ തീരങ്ങളില്‍ നിര്‍മ്മാണപ്രവൃത്തികള്‍ക്കുള്ള ദൂരപരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവു വരുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. 

നേരത്തെയുള്ള വിജ്ഞാപനം അനുസരിച്ച് കടല്‍, കായല്‍ തീരങ്ങളുടെ 200 മീറ്റര്‍ വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിയന്ത്രണമുണ്ടായിരുന്നു. ഇനി വരാന്‍ പോകുന്ന നിര്‍മ്മാണപ്രവൃത്തികള്‍ക്കും ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ക്കും പുതിയ നയത്തിന്‍റെ അംഗീകാരം കിട്ടും. 

300 മീറ്റര്‍ വരെയുള്ള നിര്‍മ്മാണപ്രവൃത്തികള്‍ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ അംഗീകാരം വേണമെന്ന നിബന്ധന എടുത്തുകളഞ്ഞു. ഇനി മുതല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നും ഇതിനുള്ള അംഗീകാരം തേടാം. അതിനും മുകളിലുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് സംസ്ഥാന സര്‍ക്കാരാണ് അംഗീകാരം നല്‍കേണ്ടത്. വന്‍കിട പദ്ധതികള്‍ക്ക് മാത്രമേ ഇനി കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി തേടേണ്ടതുള്ളൂ. 

 പുതിയ തീരുമാനം സാധാരണകാര്‍ക്ക് ഗുണകരമാണെങ്കിലും കായല്‍ കൈയേറിയുള്ള നിര്‍മ്മാണങ്ങള്‍ക്ക് അംഗീകാരം കിട്ടുമെന്ന പ്രശ്നവും ചൂണ്ടിക്കാട്ടപ്പെടുന്നു. നിര്‍മ്മാണനിയന്ത്രണപരിധിയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു.