ബിജുരമേശിന് തിരിച്ചടി കോളേജ് കെട്ടിടം കണ്ട് കെട്ടി കബളിപ്പിക്കല്‍ കേസില്‍ നടപടി

തിരുവനന്തപുരം: കബളിപ്പിച്ച് കോടികള്‍ തട്ടിയെന്ന പരാതിയില്‍ വ്യവസായ ബിജുരമേശിന്റെ ആറ്റിങ്ങലിലെ രാജധാനി എഞ്ചിനീയറിംഗ് കോളേജ് കെട്ടിടം ജില്ലാ കോടതി കണ്ടുകെട്ടി. രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പരാതിയിലാണ് നടപടി.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് കരിങ്കല്ല് എത്തിക്കാന്‍ കരാര്‍ എടുത്തിരുന്നവരെ കബളിപ്പിച്ചുവെന്നാണ് കേസ്. രാവിലെ ഉദ്യോഗസ്ഥരെത്തി ആറ്റിങ്ങല്‍ നഗരൂരിലെ രാജധാനി എഞ്ചിനീയറിംഗ് കോളേജില്‍ നോട്ടീസ് പതിച്ചു. കൊട്ടാരക്കര സ്വദേശികളായ ചിറയത്ത് കൃഷ്ണകുമാര്‍, പ്രതീപ് എന്നിവരുടെ പരാതിയിലാണ് നടപടി. പെരുങ്കടവിളയിലെ ക്വാറിയില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് കരിങ്കല്ല് കൊണ്ടുപോകാനായിരുന്നു കരാര്‍. 

മുന്‍കൂറായി ബിജുരമേശ് പണം വാങ്ങി. എന്നാല്‍ ഇവരറിയാതെ കരിങ്കല്ല് എടുക്കാനുള്ള അനുവാദം മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് പരാതി. സമാനമായ പരാതിയില്‍ ബിജു രമേശിന്റെ പെരുങ്കടവിളയിലെ ക്വാറി നേരത്തെ കണ്ട് കെട്ടിയിരുന്നു. കോളേജിന്റെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി തടസ്സമുണ്ടാകും. അതേ സമയം നടപടി നീക്കാന്‍ കോടതിയെ ഉടന്‍ സമീപിക്കുമെന്ന് ബിജുരമേശിന്റെ അഭിഭാഷകന്‍ അറിയിച്ചു.