ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ മുൻ ബിജെപി എംഎൽഎ ട്രെയിനില്‍ വെടിയേറ്റ് മരിച്ചു
കഴിഞ്ഞ വർഷമാണ് അബ്‌ദാസ മണ്ഡലത്തില്‍ നിന്നുള്ള എംഎൽഎയായ ജയന്തിലാലിനെതിരെ ബലാത്സംഗ ആരോപണവുമായി യുവതി രംഗത്തെത്തിയത്.
അഹമ്മദാബാദ്: ഗുജറാത്തിലെ മുൻ ബി ജെ പിഎംഎൽഎയായ ജയന്തിലാല്‍ ഭാനുശാലി ട്രെയിൻ യാത്രക്കിടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്നലെ രാത്രി സായ്‌ജി നഗരി എക്‌സ്പ്രസില്‍ വെച്ചായിരുന്നു സംഭവം. കട്ടാരിയ-സുര്‍ബാരി എന്നീ സ്‌റ്റേഷനുകൾക്കിടയിൽ വെച്ചാണ് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ട്. നബുജില്‍ നിന്നും അഹമ്മാദാബാദിലേക്കുള്ള യാത്രക്കിടെ അജ്ഞാതനായ ആൾ വെടിയുതിർക്കുകയായിരുന്നു.
ജയന്തിലാൽ എ സി കോച്ചിലായിരുന്നു യാത്ര ചെയ്തിരുന്നത്. അക്രമി എങ്ങനെ കോച്ചിൽ കയറി എന്നത് വ്യക്തമല്ലെന്നും സുരക്ഷാ വീഴ്ചയിൽ അന്വേഷണം നടക്കുകയാണെന്നും അഹമ്മദാബാദ് പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷമാണ് അബ്‌ദാസ മണ്ഡലത്തില്‍ നിന്നുള്ള എം എൽ എയായ ജയന്തിലാലിനെതിരെ ബലാത്സംഗ ആരോപണവുമായി യുവതി രംഗത്തെത്തിയത്.
ഫാഷന്‍ ഡിസൈനിങ്ങ് കോളജില്‍ പ്രവേശനം നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത് തന്നെ നിരവധി തവണ പീഡിപ്പിച്ചുവെന്നായിരുന്നു സുറത്ത് സ്വദേശിനിയായ 21കാരിയുടെ ആരോപണം. ഇതോടെ ഇദ്ദേഹം രാജി വെക്കുകയും ചെയ്തു. കച്ച് ജില്ലയിലെ ബി ജെ പി വൈസ് പ്രസിഡന്റായിരിക്കെയായിരുന്നു രാജി.