ഉടമയ്ക്ക് താമസ സൗകര്യം തരുന്നതില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു. പക്ഷേ, അയല്‍ക്കാരായ ചിലരാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഞങ്ങള്‍ സമാധാനമായി ജീവിക്കുമ്പോള്‍ ചിലര്‍ പ്രശ്നങ്ങളുമായി എത്തുകയായിരുന്നുവെന്ന് ആലം പറഞ്ഞു.

കൊല്‍ക്കത്ത: മുസ്‍ലിമുകളായതിനാല്‍ നാലു ഡോക്ടര്‍മാരോട് ഫ്ളാറ്റ് മാറണമെന്ന് അയല്‍ക്കാര്‍ ആവശ്യപ്പെട്ടതായി ആക്ഷേപം. കൊല്‍ക്കത്തയിലെ കുട്ഘട്ടിലാണ് സംഭവം. മുഹമ്മദ് അഫ്താബ് ആലം, മൊജ്താബ ഹസന്‍, നാസിര്‍ ഷെയ്ഖ്, ഷൗക്കത്ത് ഷെയ്ഖ് എന്നിവരോടാണ് ഉടമയായ സുദീപ്ത മിശ്ര വീട് ഒഴിയണമെന്നാണ് പറഞ്ഞത്. കൊല്‍ക്കത്തയിലെ വിവിധ ആശുപത്രികളിലായി ഹൗസ് സര്‍ജന്‍സി ചെയ്യുന്നവരാണ് ഇവര്‍ നാലു പേരും.

മതത്തിന്‍റെ പേരില്‍ താമസ സൗകര്യം ലഭിക്കാതിരുന്നതിന് ശേഷമാണ് തങ്ങള്‍ക്ക് ഇവിടെ ഫ്ളാറ്റ് ലഭിച്ചതെന്ന് അവര്‍ പറഞ്ഞു. ഉടമയ്ക്ക് താമസ സൗകര്യം തരുന്നതില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു. പക്ഷേ, അയല്‍ക്കാരായ ചിലരാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഞങ്ങള്‍ സമാധാനമായി ജീവിക്കുമ്പോള്‍ ചിലര്‍ പ്രശ്നങ്ങളുമായി എത്തുകയായിരുന്നുവെന്ന് ആലം പറഞ്ഞു. കഴിഞ്ഞ ചെവ്വാഴ്ച വിഷയം കൂടുതല്‍ രൂക്ഷമായി. നോര്‍ത്ത് ബംഗാളില്‍ നിന്നുള്ള ചില സുഹൃത്തുക്കള്‍ കൊല്‍ക്കത്തയില്‍ ഒരു അഭിമുഖത്തിനായി എത്തിയിരുന്നു.

രാത്രയില്‍ അവര്‍ തങ്ങാനായി ഫ്ളാറ്റില്‍ എത്തി. പക്ഷേ, അയല്‍ക്കാരില്‍ ഒരാള്‍ അവരോട് തിരിച്ചറിയല്‍ രേഖ ചോദിച്ചു. വളരെ മോശമായാണ് അയാള്‍ അവരോട് പെരുമാറിയത്. അവിടെയുള്ള ആളുകള്‍ക്ക് മുന്നില്‍ വെച്ച് ഞങ്ങളെ അപമാനിക്കുകയും ചെയ്തു. മതത്തിന്‍റെ പേരിലായിരുന്നു അവഹേളനം. ഈ പ്രശ്നം ഞങ്ങള്‍ ട്വീറ്റ് ചെയ്തതോടെ സംഘതി അഭിജാന്‍ എന്ന എന്‍ജിഒ വിഷയത്തില്‍ ഇടപ്പെട്ടു.

എന്‍ജിഒയിലുള്ള ദ്വയ്പായന്‍ മുഖര്‍ജി എത്തി അവരോട് സംസാസരിച്ചു. ഡോക്ടര്‍മാര്‍ രോഗികളോട് മതം ചോദിക്കാറില്ലെന്നുള്ള കാര്യമെല്ലാം അദ്ദേഹം അവരോട് വ്യക്തമാക്കി കൊടുത്തു. ഇതോടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയായിരുന്നുവെന്ന് ആലം പറയുന്നു.