സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ; ഛത്തീസ്ഗഡിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് നക്സലുകൾ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ ജില്ലാ റിസർവ് ഗാർഡും (ഡിആർജി) മാവോവാദികളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നാരായൺപൂരിലെ ഗുമിയബേഡ ഗ്രാമത്തിന് സമീപത്തെ കാട്ടിൽവച്ച് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു ഏറ്റുമുട്ടലുണ്ടായതെന്ന് നാരായൺപൂർ എസ്പി ജിതേന്ദ്ര ശുക്ല പറഞ്ഞു.
റായ്പൂർ: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് നക്സലുകൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ ജില്ലാ റിസർവ് ഗാർഡും (ഡിആർജി) മാവോവാദികളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നാരായൺപൂരിലെ ഗുമിയബേഡ ഗ്രാമത്തിന് സമീപത്തെ കാട്ടിൽവച്ച് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു ഏറ്റുമുട്ടലുണ്ടായതെന്ന് നാരായൺപൂർ എസ്പി ജിതേന്ദ്ര ശുക്ല പറഞ്ഞു.
സംഭവസ്ഥലത്തുനിന്നും നക്സലുകളുടെ മൃതദേഹങ്ങളും ആയുധങ്ങളും കണ്ടെടുത്തതായി എസ്പി അറിയിച്ചു. കാട്ടിൽ തിരച്ചിൽ തുടരുകയാണ്. അതേസമയം ഛത്തീസ്ഗഡിലെ ബന്ദേ ഗ്രാമത്തിൽ നിന്ന് ഓഗസ്റ്റ് 26ന് നക്സലുകൾ തട്ടിക്കൊണ്ടുപോയ രണ്ടുപേരുടെ മൃതദേഹങ്ങൾ മഹാരാഷ്ട്രയിലെ ഗച്ചിറോളി ജില്ലയിൽ നിന്നും പൊലീസ് കണ്ടെത്തി. സോന പാദ(35), സോംജി പാദ(40) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.