ജമ്മു കാശ്മീര്‍ : ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. നാല് തീവ്രവാദികളെ കരസേന വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാസേന അറിയിച്ചു. കൂടുതല്‍ തീവ്രവാദികള്‍ക്ക് വേണ്ടി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് തീവ്രവാദികളും കരസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 

ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ യാരിപോരയില്‍ ഭീകരര്‍ക്കായി കരസേന നടത്തിയ തിരച്ചിലിനിടയിലാണ് ഒരു വീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്ന തീവ്രവാദികള്‍ കരസേനയ്ക്ക് നേരെ വെടിയുതുര്‍ത്തത്. തുടര്‍ന്ന് ഇരുവിഭാഗവും മണിക്കൂറുകളോളം ഏറ്റുമുട്ടി. സുരക്ഷാസേനയും കരസേനയോടൊപ്പം ചേര്‍ന്നാണ് ഭീകരരെ നേരിട്ടത്. ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 

ഒരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റു. നാല് തീവ്രവാദികളെ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളാണ് കൊല്ലപ്പെട്ടവരെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ തീവ്രവാദികള്‍ പ്രദേശത്തുണ്ടെന്ന നിഗമനത്തിലാണ് സുരക്ഷാസേന. പ്രദേശം സൈന്യത്തിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. വന്‍ ആയുധ സന്നാഹങ്ങളുമായാണ് തീവ്രവാദികള്‍ വീട്ടില്‍ ഒളിച്ചിരുന്നിരുന്നതെന്ന് സുരക്ഷാസേന അറിയിച്ചു. 

കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് എകെ 47 തോക്കുകളും വെടിമരുന്നും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ ദൃശ്യങ്ങള്‍ സുരക്ഷാ സേന പുറത്തുവിട്ടു. കഴിഞ്ഞയാഴ്ച്ചയും സുരക്ഷാ സേന രണ്ട് ഹിസ്ബുള്‍ തീവ്രവാദികളെ വധിച്ചിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ നിരവധി തവണ ജമ്മുകശ്മീരില്‍ തീവ്രവാദികള്‍ സുരക്ഷാസേനക്കും കരസേനക്കും നേരെ ആക്രമണം നടത്തിയിരുന്നു.