ഉത്തർപ്രദേശിൽ നാൽപത് ലക്ഷം സർക്കാർ ജീവനക്കാർ സമരത്തിലേക്ക്
ഫെബ്രുവരി ആറ് മുതൽ ഉത്തർപ്രദേശിൽ നാൽപത് ലക്ഷം സർക്കാർ ജീവനക്കാർ സമരത്തിലേക്ക്. നിലവിലുള്ള പെൻഷൻ പദ്ധതിക്ക് പകരം പഴയ പെൻഷൻ പദ്ധതി വിതരണം തിരികെ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം.
ലഖ്നൗ: ഫെബ്രുവരി ആറ് മുതൽ ഉത്തർപ്രദേശിൽ നാൽപത് ലക്ഷം സർക്കാർ ജീവനക്കാർ സമരത്തിലേക്ക്. നിലവിലുള്ള പെൻഷൻ പദ്ധതിക്ക് പകരം പഴയ പെൻഷൻ പദ്ധതി വിതരണം തിരികെ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. വിവിധ തൊഴിലാളി സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതായി കൺവീനർ ഹരികിഷോർ തിവാരി അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളായി സർക്കാർ തങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് സമരക്കാരുടെ ആരോപണം.
കഴിഞ്ഞ ഡിസംബർ 12 ന് പഴയ പെൻഷൻ വിതരണ സംവിധാനം തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കർണാടകയിലെ ബൽഗാമിൽ സമരത്തിനിറങ്ങിയിരുന്നു. നിലവിൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രവർത്തനങ്ങളെ സമരക്കാർ വിമർശിക്കുകയും ചെയ്തു. ആയിരക്കണക്കിന് ആളുകളാണ് സർക്കാരിന്റെ പുതിയ പെൻഷൻ പദ്ധതിക്കെതിരെ കർണാടകയിൽ സമരത്തിനിറങ്ങിയത്. വിവിധ ബാങ്ക് ജീവനക്കാരും പെൻഷൻ പദ്ധതിക്കെതിരെ സമരത്തിലാണ്.