റഫാല്‍ ഇടപാട് സംബന്ധിച്ച് വെളിപ്പെടുത്തലുമായി ഫ്രാന്‍സ്
- റഫാല്‍ ഇടപാട് സംബന്ധിച്ച് വെളിപ്പെടുത്തലുമായി ഫ്രാന്‍സ്
ദില്ലി: പാര്‍ലമെന്‍റില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച റഫാൽ ഇടപാട് സംബന്ധിച്ച അഴിമതി സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ഫ്രാന്‍സ്. റഫാല്‍ ഇടപാടില്‍ രഹസ്യങ്ങള്‍ പുറത്തുവിടാനാവില്ലെന്നും 2008ല്‍ ഒപ്പിട്ട ഉടമ്പടിയില്‍ത്തന്നെ ഇതു വ്യക്തമാണെന്നും ഫ്രാൻസ് പ്രസ്താവനയിൽ വ്യക്തമാക്കി.
റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തോടു നുണ പറഞ്ഞെന്നായിരുന്നു രാഹുലിന്റെ ആരോപണം.ഇടപാടിന്റെ വിശദാംശങ്ങൾ പുറത്തുവിടരുതെന്ന കരാർ ഇന്ത്യയും ഫ്രാൻസും തമ്മിലുണ്ടെന്ന് കേന്ദ്രം പറയുന്നു. എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റ് ഇത്തരമൊരു കരാര്‍ ഇല്ലെന്ന് പറഞ്ഞതായി രാഹുല്‍ സഭയില്‍ പറഞ്ഞു. രാവിലെ ചര്‍ച്ചയില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി, 45000 കോടിയുടേതാണ് റാഫേൽ അഴിമതി എന്ന് ആരോപിച്ചിരുന്നു. ഈ അഴിമതിപ്പണമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവിടുന്നതെന്നും രാഹുല്‍ ആരോപിച്ചിരുന്നു.
ഫ്രാൻസിന്റെ പ്രസ്താവനയ്ക്കെതിരെ രാഹുൽ പ്രതികരണവുമായി രംഗത്തെത്തി. അവർക്കു നിഷേധിക്കണമെങ്കിൽ അങ്ങനെയാകാം. പക്ഷേ, റഫാൽ ഇടപാടിന്റെ വിശദാംശങ്ങൾ പുറത്തുവിടരുതെന്ന കരാർ ഇല്ലെന്നാണു ഫ്രഞ്ച് പ്രസിഡന്റ് തന്നോടു പറഞ്ഞത്. ഡോ.മൻമോഹൻ സിങ്, ആനന്ദ് ശർമ എന്നിവരും ഈ സമയം തനിക്കൊപ്പമുണ്ടായിരുന്നെന്നും രാഹുൽ വിശദമാക്കി.