2006ന് ശേഷം ആദ്യമായിട്ടാണ് ഫ്രാന്‍സ് ലോകകപ്പ് ഫുട്ബോളിന്‍റെ ഫൈനലിലെത്തുന്നത്. സാമുവല്‍ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന്റെ ഗോള്‍ നേടിയത്.

മോസ്‌കോ: 2006ന് ശേഷം ഒരിക്കല്‍കൂടി ഫ്രാന്‍സ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍. ബെല്‍ജിയത്തെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ഒരിക്കല്‍കൂടി ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ഫൈനലില്‍ പ്രവേശിച്ചത്. സാമുവല്‍ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന്റെ ഗോള്‍ നേടിയത്. ഇന്ന് നടക്കുന്ന ക്രൊയേഷ്യ- ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളെ ഫ്രാന്‍സ് ഫൈനലില്‍ നേരിടും.

ബെല്‍ജിയത്തിന്റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ആദ്യ 12 മിനിറ്റുകളില്‍ ഫ്രഞ്ച് താരങ്ങള്‍ പന്തു കിട്ടാതെ വലഞ്ഞു. ബെല്‍ജിയത്തിന്റെ വേഗതയേറിയ ഗെയിമിന് മുന്നില്‍ ഫ്രാന്‍സിന് ഉത്തരമുണ്ടായിരുന്നില്ല. വിന്‍സെന്റ് കൊമ്പനിയും വെര്‍ട്ടോഘനും വേഗക്കാരന്‍ എംബാപ്പയ്ക്ക് അവസരമൊന്നും കൊടുക്കാതിരുന്നതോടെ ഫ്രാന്‍സ് താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി. 

Scroll to load tweet…

ബെല്‍ജിയം വിങ്ങിലൂടെ മുന്നേറ്റം നടത്തിക്കൊണ്ടേയിരുന്നു. എന്നാല്‍ 13ാം മിനിറ്റില്‍ ഫ്രാന്‍സിന് ആദ്യ അവസരം ലഭിച്ചു. പോഗ്ബ ചിപ്പ് ചെയ്തുക്കൊടുത്ത പന്തിലേക്ക് എംബാപ്പെ ഓടിയടുത്തെങ്കിലും കാലില്‍ തൊടും മുന്‍പ് ബെല്‍ജിയന്‍ ഗോള്‍ കീപ്പര്‍ കോത്വാ പന്ത് പിടിച്ചെടുത്തു. ഇതിനിടെ ഈഡന്‍ ഹസാര്‍ഡിന്റെ ഷോട്ട് പോസ്റ്റിന് മുന്നിലൂടെ ബുള്ളറ്റ് വേഗത്തില്‍ പാഞ്ഞു. 19ാം മിനിറ്റില്‍ ഹസാര്‍ഡിന്റെ തകര്‍പ്പന്‍ ഷോട്ട് വരാനെയുടെ തലയില്‍ തട്ടി ബാറിന് മുകളിലൂടെ പുറത്തേക്ക്. ഇതിനിടെ പവാര്‍ഡിന്റെ ഗോളെന്നുറച്ച ഷോട്ട് കോത്വായുടെ കാലില്‍ തട്ടി പുറത്തേക്ക്. അധികം വൈകാതെ ഇടവേളയ്ക്ക് പിരിഞ്ഞു.

രണ്ടാം പകുതി ആരംഭിച്ചയുടന്‍ ഫ്രാന്‍സ് ആദ്യ ഗോള്‍ നേടി. 51ാം മിനിറ്റില്‍ സാമുവല്‍ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന്റെ ഗോള്‍ നേടിയത്. അന്റോയ്ന്‍ ഗ്രീസ്മാന്റെ കോര്‍ണറില്‍ തലവെച്ചാണ് ഫ്രഞ്ച് പ്രതിരോധതാരം ഗോള്‍ നേടിയത്. ഉംറ്റിറ്റിയെ മാര്‍ക്ക് ചെയ്തിരുന്ന ഫെല്ല്‌യ്‌നിയെ നിസഹായനാക്കിയിരുന്നു ഉംറ്റിറ്റിയുടെ ഗോള്‍. 

Scroll to load tweet…

ഗോള്‍ വഴങ്ങിയ ശേഷം ബെല്‍ജിയം ആക്രമണം കടുപ്പിച്ചു. വിങ്ങില്‍ നിന്നുള്ള ഒരോ ക്രോസും ഫ്രഞ്ച് പോസ്റ്റില്‍ പന്തെത്തിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ഫിനിഷിങ്ങിലെ പോരായ്മ ബെല്‍ജിയത്തിന് വിനയായി. ലുകാകുവും ഫെല്ലയ്‌നിയും അല്‍പം കൂടി ശ്രദ്ധച്ചെലുത്തിയിരുന്നെങ്കില്‍ ബെല്‍ജിയത്തിന് ഫ്രാന്‍സിനൊപ്പം പിടിച്ച് നില്‍ക്കാമായിരുന്നു.