മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ കന്യാസ്ത്രീയുടെ പരാതി ലഭിച്ച് 84ാം നാള്‍  ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. അറസ്റ്റ് വിവരം അറിയിച്ച് അല്‍പസമയത്തിനകം കോട്ടയം എസ്പി മാധ്യമങ്ങളെ കാണും. ഫ്രാങ്കോ മുളയ്ക്കലിനുള്ള അറസ്റ്റിനുള്ള നടപടിക്രമങ്ങള്‍ പൊലീസ് തുടങ്ങിക്കഴിഞ്ഞു. 

കൊച്ചി: മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ കന്യാസ്ത്രീ പരാതി നല്‍കി 84ാം നാള്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. അറസ്റ്റ് വിവരം അറിയിച്ച് അല്‍പസമയത്തിനകം കോട്ടയം എസ്പി മാധ്യമങ്ങളെ കാണും. ഫ്രാങ്കോ മുളയ്ക്കലിനുള്ള അറസ്റ്റിനുള്ള നടപടിക്രമങ്ങള്‍ പൊലീസ് തുടങ്ങിക്കഴിഞ്ഞു. ജലന്ധര്‍ രൂപതാ ആസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കി. പ്രതിഷേധമുണ്ടാകുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ. 

അറസ്റ്റ് അനിവാര്യമെന്ന് ബിഷപ്പിനെ അനൗദ്യോഗികമായി അറിയിച്ചു, വൈക്കം ഡിവൈ എസ് പിയാണ് ഇക്കാര്യം ബിഷപ്പിനോട് പറഞ്ഞത്. റിമാന്‍റ് റിപ്പോർട്ടും ഉടൻ തയാറാക്കും. എസ്കോർട്ട് വാഹനം എത്താനും പൊലീസ് നിർദേശം നല്‍കിയിട്ടുണ്ട്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുമെന്ന് പഞ്ചാബ് പൊലീസിനെയും പഞ്ചാബിലുള്ള അഭിഭാഷകനെയും പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്.

ഫ്രാങ്കോയുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മൂന്നാം ദിവസം 10.30ന് ചോദ്യം ചെയ്യലിന് ഹാജരായ ഫ്രാങ്കോ മുളക്കലിനോട് അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൂടെ എത്തിയവരോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ട പൊലീസ് അടുത്ത ബന്ധുക്കളെയും അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് അറിയിച്ചു. ബിഷപ്പിന്‍റെ കൂടുതല്‍ വസ്ത്രങ്ങളടക്കമുള്ളവ എത്തിക്കാനും നിര്‍ദേശം നല്‍കി. 

അറസ്റ്റിന്‍റെ പശ്ചാത്തലത്തില്‍ ഇടക്കാല ജാമ്യത്തിനുള്ള ശ്രമം അഭിഭാഷകര്‍ തുടങ്ങി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി 25നു പരിഗണിക്കാൻ ഇരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യത്തിനുള്ള നീക്കം. ഇതിനായി ജാമ്യാപേക്ഷയടക്കമുള്ള നടപടിക്രമങ്ങള്‍ അഭിഭാഷകര്‍ പൂര്‍ത്തിയാക്കി. അറസ്റ്റ് ഉണ്ടായാല്‍ ഉടന്‍ തന്നെ ഫ്രാങ്കോയുടെ ഉറ്റ ബന്ധുക്കളെ ജാമ്യക്കാരാക്കി ജാമ്യാപേക്ഷ നല്‍കാനാണ് പ്രതിയുടെ അഭിഭാഷകരുടെ തീരുമാനം.

കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. എട്ട് മണിക്കൂർ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നത്. ബലാല്‍സംഗ കുറ്റം നിഷേധിച്ച ഫ്രോങ്കോ മഠത്തിലെ ആഭ്യന്തര അധികാര തര്‍ക്കമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. 

എന്നാല്‍ പൊലീസിന് നേരത്തെ ലഭിച്ച തെളിവുകളുമായി പൊരുത്തപ്പെടുന്ന ചില വിവരങ്ങളും ബിഷപ്പില്‍ നിന്ന് ലഭിച്ചു. തുടര്‍ന്ന് വ്യക്തതയ്ക്കായി കുറുവിലങ്ങാട്ടെ മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഫ്രോങ്കോയെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമതടസമില്ലെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്‍റെ നിയമോപദേശവും കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.