തമിഴ്നാട്ടിലെ റേഷന്‍ കടകളില്‍ നിന്നും മാസം തോറും 20 മുതല്‍ 35 കിലോ വരെ അരി സൗജന്യമായി കര്‍ഡുടമകള്‍ക്കു നല്‍കുന്നുണ്ട്. സൗജന്യമായി ലഭിക്കുന്ന ഈ അരി കുറഞ്ഞ വിലക്കു വാങ്ങി കേരളത്തിലെത്തിച്ച് കൂടിയ വിലക്ക് വില്‍ക്കുന്ന നിരവധി സംഘങ്ങള്‍ തമിഴ്നാട്ടില്‍ സജീവമാണ്. തമിഴ്നാട്ടിലെ അരി വ്യാപാരികളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പലരില്‍ നിന്നായി സംഭരിക്കുന്ന റേഷനരി തലച്ചുമടായാണ് അതിര്‍ത്തിയിലെ സമാന്തര പാതകള്‍ വഴി കേരളത്തിലെത്തിക്കുന്നത്. തമിഴ്നാട് ഭക്ഷ്യ വകുപ്പ് പിടികൂടുമെന്നതിനാലാണ് സമാന്തര പാതകള്‍ വഴി കേരളത്തിലെത്തിക്കുന്നത്. 

കമ്പംമെട്ടില്‍ നിന്നും കമ്പത്തേക്കുള്ള റോഡ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പകല്‍ സമയത്ത് ഗതാഗതം നിരോധിച്ചിരിക്കുകയാണ്. അതിനാല്‍ പരിശോധനയും നടക്കുന്നില്ല. ഇതു മുതലെടുത്ത് പുലര്‍ച്ചെ വാഹനത്തിലാണ് ഇപ്പോള്‍ അരി കടത്തുന്നത്. ഇത്തരത്തില്‍ രാവിലെ അറുമണിക്ക് കമ്പത്തു നിന്നും കമ്പംമെട്ടിലേക്ക് അരിയുമായി വന്ന വാഹനമാണ് ഇന്ന് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വകുപ്പ് അധികൃതര്‍ നടത്തിയ വാഹന പരിശോധനയിലാണ് അരി പിടികൂടിയത്. 50 കിലോ വീതമുള്ള 28 ചാക്കുകളാക്കിയാണ് റേഷനരി കടത്തി കൊണ്ടു വന്നത്. അരി കടത്തിക്കൊണ്ടു വന്ന ഹനുമന്തന്‍പെട്ടി സ്വദേശി പ്രസാദ്, കമ്പം സ്വദേശി മാരിശെല്‍വം എന്നിവരെ അറസ്റ്റു ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.