മഴക്കാലത്ത് റോഡുകള്‍ പൊളിക്കാനോ മുറിക്കാനോ പാടില്ല ലംഘിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി
കൊച്ചി: ജൂണ് 1 മുതല് ആഗസ്റ്റ് 15 വരെയുള്ള രണ്ടരമാസകാലം സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളും ദേശീയപാതയും ഒരു കാരണവശാലും പൊളിക്കാനോ മുറിക്കാനോ പാടില്ലെന്ന് നിര്ദ്ദേശം നല്കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. എറണാകുളം കളക്ട്രേറ്റിലെ ആസുത്രണ ഹാളില് ചേര്ന്ന സംസ്ഥാന എഞ്ചിനീയര്മാരുടെ യോഗത്തില് അറിയിച്ചതാണ് ഇക്കാര്യം.
എല്ലാ സര്ക്കാര് വകുപ്പുകള്ക്കും കേബിൾ കമ്പനികളടക്കമുള്ള സ്വകാര്യ ഏജന്സികള്ക്കും ഇത് ബാധകമായിരിക്കും. ഇത് ആരെങ്കിലും ലംഘിച്ചാല് ഹൈവേ സംരക്ഷണ നിയമപ്രകാരവും, പൊതുമരാമത്ത് മാന്വല് പ്രകാരവും നടപടികള് സ്വീകരിക്കാന് ജില്ലയിലെ എഞ്ചിനീയര്മാരെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
യാത്രാതടസ്സം ഇല്ലാതെയും റോഡുകളില് മണ്ണും, ചെളിയും വെള്ളവും വീഴാതെയും വീതിയുള്ള റോഡുകളുടെ രണ്ട് അറ്റങ്ങളിലും വാട്ടര് അതോറിറ്റിയുടെ പൈപ്പുകള് ഇടേണ്ടി വന്നാല് അത് പൊതുമരാമത്ത് വകുപ്പും വാട്ടര് അതോറിറ്റിയും പരസ്പരം ആലോചിച്ച് കാര്യങ്ങള് തീരുമാനിക്കണം. മഴക്കാലത്ത് നിര്മ്മാണ പ്രവര്ത്തനങ്ങള് ഇല്ലെങ്കിലും ടെണ്ടറുകള് തയ്യാറാക്കുക, ടെണ്ടര് ചെയ്യുക, നിയമപ്രകാരം കരാര് ഉറപ്പിക്കുക തുടങ്ങിയ കാര്യങ്ങള് പൂര്ത്തിയാക്കണമെന്ന് എഞ്ചിനീയര്മാരോട് നിര്ദ്ദേശിച്ചു.
ഈ മെയ് മാസത്തില് ഓരോ മണ്ഡലത്തിലും ആവശ്യമായ അറ്റകുറ്റപ്പണികളും പൂര്ത്തിയാക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില് റോഡ് ഉയര്ത്തി കോണ്ക്രീറ്റ് ചെയ്യാവുന്നതാണ്. കേരളത്തിലെ 3000 പാലങ്ങളും ഈ മാസങ്ങളില് അതാത് എഞ്ചിനീയറിംഗ് സെക്ഷനുകള് വഴി കാടും, പടലങ്ങളും, പുല്ലും വെട്ടി അഴുക്കുകള് വാരി ആവശ്യമായ അറ്റകുറ്റപ്പണികള് നടത്തി സംരക്ഷിക്കണം.
പൊതുമരാമത്ത് വക ഓടകളിലെ ചപ്പും ചവറും നീക്കം ചെയ്ത് വെള്ളം തടസ്സമില്ലാതെ ഒഴുകാനുള്ള നടപടികളും സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. മഴക്കാലത്ത് സജ്ജീവമായി എഞ്ചിനീയറിംഗ് വിഭാഗം ജനങ്ങളുടെ കൂടെ ഉണ്ടായിരിക്കേണ്ടതാണ്. ആവശ്യമായ കാര്യങ്ങള് സെക്ഷന് തലത്തില് ചെയ്യാനുള്ള സ്വാതന്ത്ര്യം താഴെ തട്ടിലുള്ള എഞ്ചിനീയര്മാര്ക്ക് വരെ നൽകിയിട്ടുണ്ട്. എഞ്ചിനീയര്മാരുടെ അഭിരുചികള് അറിയിച്ചാല് അവര്ക്ക് റോഡോ, പാലമോ, സര്ക്കാര് കെട്ടിടങ്ങളോ ആസൂത്രണമോ, ഡിസൈനോ തുടങ്ങി ഏത് വിഭാഗത്തില് വേണമെങ്കിലും പോസ്റ്റിംഗ് നല്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
