Asianet News MalayalamAsianet News Malayalam

ഗജ ചുഴലിക്കാറ്റ്: കേരളത്തില്‍ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത

ഗജ ചുഴലിക്കാറ്റിന്‍റെ പ്രഭാവം മൂലം കേരളത്തിലെ ചില സ്ഥലങ്ങളിൽ നാളെയും മറ്റന്നാളും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ യെലോ അലർട്ട് പ്രഖ്യാപിച്ചു. 

gaja cyclone rain alert in kerala
Author
Thiruvananthapuram, First Published Nov 14, 2018, 7:39 PM IST

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിന്‍റെ പ്രഭാവം മൂലം കേരളത്തിലെ ചില സ്ഥലങ്ങളിൽ നാളെയും മറ്റന്നാളും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ(നവംബര്‍ 15) യെലോ അലർട്ട് പ്രഖ്യാപിച്ചു. 

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ മറ്റന്നാൾ യെലോ അലർട്ട് ഉണ്ട്. ഇടുക്കിയിൽ മറ്റന്നാൾ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ മലയോരമേഖലകളിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് ദുരന്ത നിവരാണ അതോറിറ്റി അറിയിച്ചു. നദിക്കരയിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പൊതുജനങ്ങൾക്കുള്ള അറിയിപ്പ്

1. ഉരുൾപൊട്ടൽ  സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക.

2 . മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിർത്തരുത് .

3 . മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. 

4 . കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക .സമൂഹ  മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.

5 . ഒരു കാരണവശാലും നദി മുറിച്ച് കടക്കരുത്

6 . പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കുക.

7 . പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.

8 . നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും പ്രാഥമികമായി ചെയ്യേണ്ടത് ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി വെക്കുന്നത് ഉചിതമായിരിക്കും .

ഈ കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കൾ (ഒരു വ്യക്തിക്ക് എന്ന കണക്കിൽ):

ടോര്‍ച്ച്,  റേഡിയോ,  ഒരു ലിറ്റര്‍  വെള്ളം,  അത്യാവശ്യം വേണ്ടുന്ന മരുന്ന്,  മുറിവിന് പുരട്ടാവുന്ന മരുന്ന്,  ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍,  100 ഗ്രാം കപ്പലണ്ടി,  100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം,  ബിസ്ക്കറ്റോ  റസ്ക്കോ  പോലുള്ള എന്തെങ്കിലും,  ചെറിയ ഒരു കത്തി,  10 ക്ലോറിന് ടാബ്ലെറ്റ്,  ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്ച്ചില്‍ ഇടാവുന്ന ബാറ്ററി, ബാറ്ററിയും, മൊബൈൽ ഫോണ്‍,  തീപ്പെട്ടിയോ ലൈറ്ററോ,  അത്യാവശ്യം കുറച്ച് പണം

9 . പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ  വെള്ളം കയറാത്തതും  എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയര്‍ന്ന സ്ഥലത്തു സൂക്ഷിക്കുക.

10 . ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിര്‍ദേശം നല്‍കുക.

11 . ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ ശ്രദ്ധിക്കുക

12 . ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്സ് സെന്‍റര്‍ നമ്പരുകള്‍ 1077 എന്നതാണ്. ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില്‍ STD code ചേര്‍ക്കുക

13 . പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക.

14 . വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല് അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി  വകുപ്പിലെ  ഉദ്യോഗസ്ഥരെ അറിയിക്കുക.

15. വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തില്‍ വെക്കുക.

16 . വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക.

Follow Us:
Download App:
  • android
  • ios