സ്കൂളിന് മുന്നിൽ കഞ്ചാവ് വിറ്റുകൊണ്ടിരുന്നയാളെ മൂവാറ്റുപുഴ പൊലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് പെരുന്പാവൂർ സ്വദേശി സലാമാണ് അറസ്റ്റിലായത്. മാരകായുധങ്ങളും ഇയാളിൽനിന്ന് കണ്ടെടുത്തു.
നിരവധി മോഷണക്കേസുകളിലും കഞ്ചാവ് വിൽപ്പന കേസുകളിലും പ്രതിയായ പെരുന്പാവൂർ ഒന്നാംമൈൽ സ്വദേശി സലാമാണ് അറസ്റ്റിലായത്. മൂവാറ്റുപുഴക്ക് സമീപം പേഴക്കാപ്പള്ളിയിൽ ഹയർസെക്കന്ററി സ്കൂളിന് സമീപം കഞ്ചാവ് വിൽപ്പനക്കെത്തിയപ്പോഴാണ് പിടിയിലായത്. ഒരാൾ സംശയാസ്പദമായി സ്കൂളിന് മുന്നിൽ നിൽക്കുന്നതായി നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.
സി.ഐ. സി. ജയകുമാർ, എസ്.ഐ. പി.ടി. വർക്കി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പേഴക്കാപ്പള്ളിയിലെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ നിരവധി പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് സലാമിന്‍റെ കയിൽനിന്ന് കണ്ടെടുത്തു. ഇയാളുടെ വാഹവാഹനത്തിൽനിന്ന് മാരകായുധങ്ങളും പിടിച്ചെടുത്തു.
മൂവാറ്റുപുഴ, പെരുന്പാവൂർ മേഖലയിൽ കഞ്ചാവ് വിൽപ്പനക്കാരിൽ പ്രധാനിയായിരുന്നു സലാം. തമിഴ്നാട്ടിലെ കന്പത്തുനിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
