തിരുവനന്തപുരം: ലൈഗിക പീഡന കേസില്‍ ജാമ്യം തേടി സ്വാമി ഗംഗേശാനന്ദ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരണം എന്നാവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടി അപേക്ഷ നല്‍കി. ഗംഗേശാനന്ദയെ അനുകൂലിച്ചാണ് പെണ്‍കുട്ടി അപേക്ഷ നല്‍കിയിരിക്കുന്നത്. എഫ്‌ഐആറില്‍ നിരവധി തവണ തിരുത്തലുകള്‍ ഉണ്ടായെന്നും പൊലീസ് ഭീഷണിപ്പെടുത്തിയാണ് രഹസ്യമൊഴി എടുത്തതെന്നും പെണ്‍കുട്ടി സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. 

ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടില്ലെന്നും പെണ്‍കുട്ടി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മേയ് 19നാണു കേസിനാസ്പദമായ സംഭവം. പീഡനം തടയാന്‍ പെണ്‍കുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്നാണ് കേസ്. ഹൈക്കോടതി കേസ് തിങ്കളാഴ്ച പരിഗണിക്കും.