കൊച്ചി: ജനനേന്ദ്രിയം ഛേദിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരത്ത് പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം തേടി മൂന്നാം തവണ ഗംഗേശാനന്ദ സമര്‍പ്പിച്ച ഹ‍ര്‍ജിയിലാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ പരിധിയില്‍ പ്രവേശിക്കരുതെന്ന് വ്യവസ്ഥയുണ്ടെങ്കിലും ചികില്‍സക്ക് മാത്രമായി ആവശ്യമെങ്കില്‍ തിരുവനന്തപുരത്ത് എത്താം. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ഉത്തരവിലുണ്ട്. 60000 രൂപയുടെ ബോണ്ടും കെട്ടി വയ്‌ക്കണം. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞെന്നും സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമുളള ഗംഗേശാനന്ദയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പൊലീസ് കുറ്റപത്രം സമ‍പ്പിക്കാത്ത സാഹചര്യം കൂടി പ്രതിഭാഗം ഉന്നയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയത്. മെയ് 19നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിക്കവെ പെണ്‍കുട്ടി കൈയില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് ഗംഗേശാനന്ദയുടെ ജനനേന്ദ്രിയും മുറിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ പെണ്‍കുട്ടി പിന്നീട് മൊഴി മാറ്റിയിരുന്നു.