രണ്ടു കേസുകളിലായി ആലുവയില്‍ നാല് കഞ്ചാവ് വില്‍പ്പനക്കാര്‍ പിടിയില്‍ . പുണ്യവാളന്‍റെ പേരില്‍ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കി കഞ്ചാവ് വിറ്റിരുന്ന മൂന്ന് പേരും തീയേറ്ററുകള്‍ കേന്ദ്രീകരിച്ച കഞ്ചാവ് വില്‍പ്പന നടത്തുന്ന ഒരാളുമാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തോട്ടക്കാട്ടുകരയിലെ അക്വാഡക്ട് പരിസരത്ത് നടത്തിയ റെയ്ഡിലാണ് മൂന്നു പേര്‍ പിടിയിലായത്. പുണ്യവാളന്‍റെ പേരില്‍ വാട്സ് അപ്പ് ഗ്രൂപ്പുണ്ടാക്കി കഞ്ചാവ് ഉപയോഗിക്കുന്നവരുടെ ഗ്രൂപ്പ് ഉണ്ടാക്കി കഞ്ചാവ് വില്‍പ്പന നടത്തുകയാണ് ഇവര്‍ ചെയ്തിരുന്നത്. ആലുവ മുപ്പത്തടം സ്വദേശി ബെന്‍ റോ, യുസികോളേജ് സ്വദേശി സാമൂവല്‍ ആന്‍റണി, കോങ്ങോര്‍പ്പള്ളി സ്വദേശ ഡാനിയല്‍ ബാബു എന്നിവരാണ് പിടിയിലായത്. ഇവരില്‍ ഒരാള്‍ വിദ്യാര്‍ഥിയും മറ്റുള്ളവര്‍ സൗണ്ട് എഞ്ചിനയര്‍മാരുമാണ്. സാമുവല്‍ പലപ്പോഴും ബാന്‍ഡ് പാര്‍ട്ടിക്കെന്ന പേരില്‍ ഗോവയില്‍ പോകാറുണ്ട്. ഇതിന്‍റെ മറവില്‍ കഞ്ചാവ് എത്തിക്കുകയായിരുന്നു എന്നണ് പൊലീസ് കരുതുന്നത്

സിനിമാ തീയേറ്ററുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന വൈപ്പിന്‍ സ്വദേശി ഷിബുവിനെയും പൊലീസ് പിടികൂടി. മാതാ തീയേറ്ററില്‍ സിനിമ കാണാനെത്തിയ ചിലര്‍ ഇയാളെക്കുറിച്ച പൊലീസിന് വിവരം നല്‍കുകയായിരുന്നു. ഒരു കിലോയില്‍ താഴെ മാത്രം കഞ്ചാവ് കൈവശം വെച്ച് ചെറിയ പൊതികളായി വില്‍ക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്.