ഗ്യാസിന്റെ മണം വന്നപ്പോള്‍ ഫയര്‍ ഫോഴ്സിനെ വിളിച്ചു, അവരെത്തും മുന്‍പേ പൊട്ടിത്തെറി; ഭീതി മാറാതെ ദൃക്സാക്ഷികള്‍
കൊച്ചി: കപ്പല്‍ ശാലയിലെ ടാങ്കിൽ ഏതോ ഗ്യാസ് നിറഞ്ഞതാണ് പൊട്ടിത്തെറിക്ക് കാരണം. അപകടത്തിന് മുൻപ് ഗ്യാസിന്റെ മണം ഉണ്ടായിയെന്നും ഫയര്‍ ഫോഴ്സിനെ വിളിച്ചെന്നും ദൃക്സാക്ഷികള്‍. ഫയര്‍ ഫോഴ്സ് എത്തുമ്പോഴേയ്ക്കും പൊട്ടിത്തെറിയുണ്ടായെന്നും ദൃക്സാക്ഷികള്‍. എന്നാല്‍ ഏത് ഗ്യാസാണ് അപകട കാരണമായതെന്ന് അറിവായിട്ടില്ല.
കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരെല്ലാം മലയാളികളാണ്. കൊച്ചി കപ്പല്‍ ശാലയിലെ ഫയര്‍മാനായ ഏലൂര്‍ സ്വദേശി ഉണ്ണി, സൂപ്പര്‍വൈസര്‍ വൈപ്പിന്‍ സ്വദേശി റംഷാദ്, കരാര്‍ ജീവനക്കാരനായ കോട്ടയം സ്വദേശി ഗവിന്‍, കപ്പല്‍ശാലയിലെ ഫയര്‍ വിഭാഗം ജീവനക്കാരനായ തുറവൂര്‍ സ്വദേശി ജയന്‍, ഉണ്ണി എന്നിവരാണ് മരിച്ചത് 100 ശതമാനം പൊള്ളലേറ്റ ഇവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന മറ്റ് 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.