ഇടുക്കി: മണലും മണ്ണും നിറക്കൂട്ടൂകളാക്കി പ്രകൃതിസംരക്ഷണത്തിന്റെ മൂല്യം ജനങ്ങളിലെത്തിക്കുകയാണ് നെടുങ്കണ്ടം ദേവഗിരി സ്വദേശിനി ഗൗരി സജീവന്‍. കല്ലാര്‍ പട്ടം കോളനി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പതിനൊന്നാംതര വിദ്യാര്‍ത്ഥിനിയായ ഗൗരി മണ്ണും മണലും ഉപയോഗിച്ച് വരച്ചത് രണ്ടായിരത്തിലധികം ചിത്രങ്ങളാണ്. അതും 'നാലു വര്‍ഷം കൊണ്ട്. മള്‍ട്ടിവുഡ്, ഫെവിക്കോള്‍, മണല്‍, മണ്ണ് ഈ നാല് കൂട്ടം സാമിഗ്രികള്‍ ഉണ്ടെങ്കില്‍ മണിക്കൂറിനകം ഗൗരി അത്യുഗ്രന്‍ ചിത്രം വരച്ച് നല്‍കും. 

പ്രകൃതിയുടെയും ദൈവങ്ങളുടെയും മഹദ്‌വ്യക്തികളുടെ അടക്കം ചിത്രങ്ങളാണ് ഗൗരി വരയ്ക്കാറുള്ളത്. ഗൗരി ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സഹോദരന്റെ പ്രരണയാല്‍ മണല്‍ ഉപയോഗിച്ചുള്ള ചിത്രരചന ആരംഭിച്ചത്. കേരളത്തിലെ ബീച്ചുകളില്‍ നിന്നും വ്യത്യസ്ത നിറത്തിലുള്ള മണല്‍ ശേഖരിച്ചാണ് ചിത്രം വരയ്ക്കുന്നത്. നാട്ടിലെ തോടുകളുടെയും ആറുകളുടെയും തീരത്ത് നിന്നും മണലും മണ്ണും ശേഖരിക്കാറുണ്ട്. കേരളത്തിലെ വിവിധ ഫെസ്റ്റുകളില്‍ ഗൗരിയുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്താറുണ്ട്.

250 രൂപ മുതല്‍ 5000 രൂപ വരെയാണ് ഗൗരിയുടെ ചിത്രത്തിന്റെ വില. വരച്ച ചിത്രങ്ങളില്‍ മുക്കാല്‍ ഭാഗവും ഇതിനോടകം വിറ്റു കഴിഞ്ഞു. Nടട യൂണിറ്റ് അംഗമായ ഗൗരി സ്‌കൂള്‍ അധിക്യതരുടെ നിര്‍ദേശപ്രകാരമാണ് കലോത്സവവേദിയില്‍ സ്റ്റാള്‍ ഇട്ടത്. ചിത്രപ്രദര്‍ശനം കാണുവാനും അത് വാങ്ങുവാനും നിരവധി ആളുകളാണ് എത്തുന്നത്. ദേവഗിരി കഴുന്നാക്കല്‍ സജീവന്റെയും ജയയുടെയും മൂന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് ഗൗരി. ശ്രീലക്ഷ്മി, പാര്‍വ്വതി എന്നിവര്‍ സഹോദരങ്ങളാണ്.