15ാം വയസില്‍  ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ലിയോനോറ എന്ന പെൺകുട്ടിയെയാണ് നാല് വർഷങ്ങൾക്ക് ശേഷം അമേരിക്കയുടെ നേതൃത്വത്തിലുളള സൈന്യം പിടികൂടിയത്. ലിയോനോറയ്ക്കൊപ്പം അവരുടെ രണ്ട് കൈക്കുഞ്ഞുങ്ങളേയും സൈന്യം പിടികൂടിയിട്ടുണ്.  

ബാഗൗസ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാ​ഗമായി പ്രവർത്തിച്ച ജർമൻ സ്വദേശിയായ 19കാരിയെ സൈന്യം പിടികൂടി.15ാം വയസില്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ലിയോനോറ എന്ന പെൺകുട്ടിയെയാണ് നാല് വർഷങ്ങൾക്ക് ശേഷം അമേരിക്കയുടെ നേതൃത്വത്തിലുളള സൈന്യം പിടികൂടിയത്. ലിയോനോറയ്ക്കൊപ്പം അവരുടെ രണ്ട് കൈക്കുഞ്ഞുങ്ങളേയും സൈന്യം പിടികൂടിയിട്ടുണ്ട്.

കിഴക്കന്‍ സിറിയയില്‍ അവസാനത്തെ ഭീകരനേയും ലക്ഷ്യമിട്ടാണ് അമേരിക്കയുടെ നേതൃത്വത്തിലുളള സൈന്യം ഓപ്പറേഷന്‍ നടത്തുന്നത്. ആയിരക്കണക്കിന് പേരാണ് ഈയാഴ്ച്ച മാത്രം പ്രദേശത്ത് നിന്നും പലായനം ചെയ്തത്. പുരുഷൻമാരും യുവതികളും കുട്ടികളും അടങ്ങുന്ന ഒരു വലിയ സംഘംതന്നെ സൈന്യത്തിന്റെ പിടിയിലായിട്ടുണ്ട്.

15ാം വയസില്‍ ഇസ്ലാം മതം സ്വീകരിച്ചതിന് രണ്ട് മാസം കഴിഞ്ഞാണ് താൻ സിറിയയിലേക്ക് വന്നത്. പിന്നീട് മൂന്ന് ദിവസങ്ങൾക്ക് ശേഷം ജര്‍മന്‍ ഭീകരനായ മാര്‍ട്ടിന്‍ ലെമ്കിയെ വിവാഹം ചെയ്തു. ഞാന്‍ മാര്‍ട്ടിന്‍ ലെമ്കിയുടെ മൂന്നാമത്തെ ഭാര്യയായിരുന്നു. ലെമ്കിയെ വ്യാഴാഴ്ചയാണ് സൈന്യം പിടികൂടിയത്. സംഘടനയിലെ സാങ്കേതികവിദഗ്ധനാണ് ലെമ്കിയെന്നും ലിയോനോറ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തികേന്ദ്രത്തില്‍നിന്ന് പര്‍ദ അണിഞ്ഞാണ് ലിയോനോറ പുറത്തുവന്നത്. 

ഇസ്ലാമിക് സ്റ്റേറ്റിന്റെ കേന്ദ്രമായ സിറിയൻ തലസ്ഥാനമായ റാഖയിലാണ് ലിയോനോറ ആദ്യമായി താമസിച്ചിരുന്നത്. ഒരു വീട്ടമ്മയായിരുന്നു അന്ന്. ഭക്ഷണം പാചകം ചെയ്യലും വൃത്തിയാക്കലും ഒക്കെയായി എപ്പോഴും വീട്ടിൽതന്നെയായിരിക്കും. ലിയോനോറയുടെ രണ്ടാമത്തെ കുഞ്ഞിന് വെറും രണ്ട് മാസം മാത്രമേ പ്രായമുള്ളൂ. രണ്ട് ആഴ്ച്ച മുമ്പാണ് ലിയോനോറയ്ക്ക് ഐഎസ് സങ്കേതത്തില്‍ വച്ച് കുഞ്ഞ് ജനിച്ചത്. 

ഓരോ ആഴ്ച്ചയും തങ്ങൾ വീട് മാറുമായിരുന്നു. സൈന്യത്തിന്റെ ആക്രമണം കടുത്തപ്പോള്‍ ഭർത്താക്കൻമാർ ഭാര്യമാരെ ഉപേക്ഷിച്ച് പോകും. ഭാര്യയാണെന്ന പരി​ഗണനപോലും തരാതെ തനിച്ചാക്കി അവർ പോകും. കഴിക്കാൻ ഭക്ഷണമോ കുടിക്കാൻ വെള്ളമോ ഉണ്ടാകില്ല. എന്നാൽ അവരതൊന്നും നോക്കിയിരുന്നില്ലെന്നും ലിയോനോറ പറയുന്നു. ലിയോനോറയുടെ ഭര്‍ത്താവിനെ സൈന്യം വ്യാഴാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. ഐഎസിന്റെ സാങ്കേതിക വിദഗ്ദനായാണ് ഇയാള്‍ പ്രവര്‍ത്തിച്ചത്.

സിറിയയുടെ കുര്‍ദിഷ് അധികൃതര്‍ ആയിരക്കണക്കിന് വിദേശികളായ ഭീകരരെയും അവരുടെ ഭാര്യമാരേയും കുഞ്ഞുങ്ങളെയും പിടികൂടിയിട്ടുണ്ട്. അതത് രാജ്യങ്ങളിലെ ഭീകരരെ തിരികെ കൊണ്ടുപോവണമെന്ന് കുര്‍ദ് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരുകൂട്ടം കുർദിശ് ക്യാമ്പുകളിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്. 

നാല് വർഷങ്ങൾക്ക് ശേഷം ഐഎസ്ഐഎസിൽനിന്ന് വിട്ട് നിൽക്കുന്ന തനിക്കിപ്പോൾ വീട്ടിലേക്ക് മടങ്ങി പോകണമെന്നാണ് ലിയോനോറയുടെ ആ​ഗ്രഹം. ജർമ്മനിയിലെ വീട്ടിലേക്ക് പോകണമെന്നും തന്റെ പഴയ ജീവിതം തിരിച്ച് വേണമെന്നും ലിയോനോറ പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ഭീകരസംഘടനയിലേക്ക് വന്നതെന്നും ലിയോനോറ കൂട്ടിച്ചേർത്തു.