16ാം വയസില്‍ 'ചിറകുവച്ച് പറന്നവര്‍' 61ാം വയസില്‍ ഒത്തുകൂടി
16ാം വയസില്‍ ജോലിയും ജീവിതവും സ്വപ്നം കണ്ട് ഇന്ത്യന്‍ നേവിയിലെത്തിയവര്‍, അവര്‍ പഠിച്ചും പരിശീലിച്ചും സൗഹൃദം കൈമാറിയും പിന്നീട് ചിറകുവച്ച് എങ്ങോ പറന്നു പോയവര്‍. നീണ്ട നാലര പതിറ്റാണ്ടിന് ശേഷം വീണ്ടും അവര്‍ ഒത്തു ചേര്‍ന്നു.
ആലുവ: 16ാം വയസില്‍ ജോലിയും ജീവിതവും സ്വപ്നം കണ്ട് ഇന്ത്യന്‍ നേവിയിലെത്തിയവര്‍, അവര്‍ പഠിച്ചും പരിശീലിച്ചും സൗഹൃദം കൈമാറിയും പിന്നീട് ചിറകുവച്ച് എങ്ങോ പറന്നു പോയവര്‍. നീണ്ട നാലര പതിറ്റാണ്ടിന് ശേഷം വീണ്ടും അവര്‍ ഒത്തു ചേര്‍ന്നു.
16ൽ നിന്ന് 61 ലേക്കുള്ള ദൂരം ഏറെയാണെന്ന് തന്നെയായിരുന്നു കൂടിക്കാഴ്ചയിലെ അനുഭവം. ഓര്‍മകളില്‍ 16ന്‍റെ ചെറുപ്പമുള്ളവര്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ കുടുംബമായി കുട്ടികളായി, അപ്പൂപ്പന്മാരായി. ഇന്ത്യൻ നേവിയിൽ ബോയ്സ് എൻട്രി ആയി 1973 ജൂൺ മാസം ചേർന്നവരാണ് 45 വർഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടിയത്.
ആലുവ തലക്കൊള്ളി ജോർജ് ബേബിയുടെ വീട്ടിലായിരുന്നു ഈ അപൂർവ്വ സംഗമം. ഇന്ത്യൻ നേവി 2 /73 ബാച്ചിലെ സുഹൃത്തുക്കള്‍ക്കൊപ്പം കുടുംബാംഗങ്ങളും ചേര്‍ന്നപ്പോള്‍ അതൊരു ഉത്സവമായി മാറി. പരസ്പരം അറിയാതെ പോയ കഴിഞ്ഞ 45 വർഷം അവര്‍ പരസ്പരം പങ്കുവെച്ചു. ഓര്‍മകളിലെ ഒത്തുകൂടലിന് ഇടമൊരുക്കിയ ബേബി ജോർജ്ജ്, അബ്ദുൽ ബഷീർ, ജോൺ ചാർലി, ശശികുമാർ എന്നിവർക്ക് നന്ദി പറഞ്ഞാണ് കുടുംബങ്ങള്‍ മടങ്ങിയത്.