കണ്ണൂര്‍: കണ്ണൂര്‍ ധര്‍മ്മശാല കെ.എ.പി. ക്യാമ്പിലെ എസ്.ഐയുടെ മകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ എസ്.ഐമാരുടെ മക്കള്‍ക്കെതിരായി കേസ്. ക്യാമ്പിലെ ഒരു എസ്.ഐയുടെ പതിനഞ്ചും പതിനാറും വയസുള്ള മക്കളും മറ്റൊരു എസ്.ഐയുടെ മകനായ പതിനഞ്ചുകാരനുമാണ് പ്രതികള്‍. 

സമീപത്തെ ക്വാര്‍ട്ടേഴ്‌സിലെ എസ്.ഐയുടെ മകളായ പതിനഞ്ചുകാരി പെണ്‍കുട്ടി കുളിക്കുന്നത് മൂന്ന് പേരും ഒളിഞ്ഞുനോക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് കെ.എ.പി. കമാണ്ടന്‍റിന് ഇത് സംബന്ധിച്ച് പരാതി നല്‍കി. 

പരാതി സത്യമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കുറ്റക്കാരായ കുട്ടികളും കുടുംബവും താമസിച്ചിരുന്ന രണ്ട് ക്വാര്‍ട്ടേഴ്‌സും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിയമനടപടി സ്വീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. 

ചൈല്‍ഡ് ലൈനിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഒന്നരമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് സി.ഐ കെ.ഇ. പ്രേമചന്ദ്രന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. ഐ.ടി ആക്ട് പ്രകാരമാണ് കേസ്.