ഇമാമിനെ ഒളിവിൽ കഴിയാനും രക്ഷപ്പെടാനും സഹായിച്ച സഹോദരങ്ങളായ അൽ അമീൻ, അൻസാരി, ഷാജി എന്നിവരെ കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് നെടുമങ്ങാട് എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഇമാം ഷെഫീഖ് അൽ ഖാസിമിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച മൂന്ന് സഹോദരങ്ങളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഒളിവിൽ കഴിഞ്ഞ ഇമാമിന് സാന്പത്തിക സഹായം എത്തിച്ച രണ്ട് പേർക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ ഇയാള്‍ സംസ്ഥാനം വിട്ടിട്ടില്ലെന്നു പൊലീസിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഇമാമിനെ ഒളിവിൽ കഴിയാനും രക്ഷപ്പെടാനും സഹായിച്ച സഹോദരങ്ങളായ അൽ അമീൻ, അൻസാരി, ഷാജി എന്നിവരെ കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് നെടുമങ്ങാട് എത്തിച്ച് ചോദ്യം ചെയ്യുകയാണ്. ഇവർ നൽകിയ സൂചന അനുസരിച്ച് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും ഇമാം ഷെഫീഖ് അൽ ഖാസിമിയെ കണ്ടത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി പി അശോകൻ പറഞ്ഞു. അതേസമയം കൊച്ചിയിൽ ഒളിവിൽ കഴിയുന്നതിനിടെ ഇമാമിന് തൊളിക്കോടുള്ള രണ്ട് എസ്ഡിപിഐ പ്രവർത്തകർ രണ്ട് ലക്ഷം രൂപ കൈമാറിയെന്ന വിവരം പൊലീസിന് കിട്ടി.
അൽ അമീനിന്റെ മൊഴിയിൽ നിന്നാണ് രണ്ട് പേരെ കുറിച്ച് സൂചന കിട്ടിയത്. ഇവരെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, ഇമാം ബംഗ്ലൂരുവിൽ കടന്നിട്ടില്ലെന്നും എറണാകുളത്തോ കോട്ടയത്തോ മറ്റാരുടെയോ സംരക്ഷണയിൽ കഴിയുകയാണെന്നുമാണ് പൊലീസിന്റെ നിഗമനം. ഇമാമിനെ സഹായിക്കുന്ന മറ്റൊരു സഹോദരൻ നൗഷാദും ഒളിവിലാണ്.
