മദ്രസയില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥിനി മരിച്ചു: 13 പേർ ആശുപത്രിയിൽ
- മദ്രസയില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥിനി മരിച്ചു
- 13 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നിസാമാബാദ്: തെലങ്കാനയിലെ മദ്രസയിൽ നിന്ന് ഭക്ഷണം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി മരിച്ചു. 13 കുട്ടികളെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
തെലങ്കാനയിലെ മലേപ്പള്ളി മേഖലയിലെ ജാമിയ സഫിയ മദ്രസയിലെ വിദ്യാർത്ഥിനിയായ സുമയ്യ (15)ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്രസയിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ഛർദ്ദിച്ച വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്ന് എ.സി.പി അറിയിച്ചു.
സുമയ്യ എന്ന കുട്ടി ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും എ.സി.പി കൂട്ടിച്ചേർത്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മറ്റ് കുട്ടികളുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.