ഹോര്‍മോണ്‍ കുത്തിവെച്ചാണ് ഏഴ് വയസില്‍ താഴെയുള്ള സ്‌കൂള്‍ കുട്ടികളെയടക്കം ഇവര്‍ വില്‍പന നടത്തിയിരുന്നത്. ഏഴ് വയസില്‍ താഴെയുള്ള നാല് പെണ്‍കുട്ടികളടക്കം 11 പേരെ പൊലിസ് രക്ഷപെടുത്തി. ഇവരില്‍ ചില കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമിലായിരുന്നു. ഹൈദരാബാദില്‍ നിന്ന് 70 കി.മി അകലെയുള്ള യഡാഗിരിഗുട്ടയിലാണ് ഞെട്ടിക്കുന്ന സംഭവം.

ഹൈദരാബാദ്: ഹോര്‍മോണുകള്‍ കുത്തിവെച്ച് ഏഴ് വയസില്‍ താഴെയുള്ള സ്‌കൂള്‍ കുട്ടികളെയടക്കം വില്‍പന നടത്തിവന്നിരുന്ന പെണ്‍വാണിഭസംഘം അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്ന് 70 കി.മി അകലെയുള്ള യഡാഗിരിഗുട്ടയിലെ ഒരു വീട്ടില്‍ നിന്നാണ് ഇവരെ പൊലിസ് കണ്ടെത്തിയത്. ഏഴ് വയസില്‍ താഴെയുള്ള നാല് പെണ്‍കുട്ടികളടക്കം 11 പേരെ പൊലിസ് രക്ഷപെടുത്തി. ഇവരില്‍ ചില കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമിലായിരുന്നു. 

യഡാഗിരിഗുട്ടയിലെ ഒരു വീട്ടില്‍ അഞ്ച് പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തിന്‍റ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്. സംഭവത്തില്‍ ആറ് സ്ത്രീകളക്കം എട്ടംഗ പെണ്‍വാണിഭ സംഘത്തെ പൊലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളെ ഹോര്‍മോണ്‍ കുത്തിവെച്ചാണ് സംഘം വില്‍പന നടത്തിയിരുന്നത്. ഇതിനായി ഒരു ഡോക്‌ടറുടെ സഹായം ഇവര്‍ക്ക് ലഭിച്ചിരുന്നു. ഇരുപതിനായിരം മുതല്‍ 25000 വരെയാണ് ഡോക്‌ടര്‍ ഈടാക്കിയിരുന്നത്. ഡോക്ടറെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലിസ് അറിയിച്ചു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്ന് പണം നല്‍കി ഏജന്‍റുമാര്‍ വഴിയാണ് ഇവര്‍ കുട്ടികളെ എത്തിച്ചിരുന്നത്. ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് ഓരോ പെണ്‍കുട്ടിക്കും നല്‍കിയിരുന്നതെന്ന് റച്ചഗോണ്ട പൊലിസ് കമ്മീഷണര്‍ മഹോഷ് എം ഭഗവത് പറഞ്ഞു. റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും ഇവര്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് വന്നതായും പൊലിസ് പറയുന്നു.