ചെന്നൈ: മക്കള്‍ക്ക് തമിഴ് പേരിടാന്‍ അഭ്യര്‍ത്ഥിച്ച് ഡിഎംകെ വര്‍ക്കിങ്ങ് പ്രസിഡന്‍റ് എം.കെ സ്റ്റാലിന്‍. ഇന്ത്യയിലൊട്ടാകെ ഹിന്ദിയും സംസ്കൃതവും കേന്ദ്രം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നിലപാട് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് മക്കള്‍ക്ക് തമിഴ് പേരിടാന്‍ സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചത്.

കേന്ദ്രം ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെങ്കില്‍ 1965 ല്‍ തമിഴ്നാട്ടില്‍ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് സമാനമായ രീതിയില്‍പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഡിഎംകെ നിര്‍ബന്ധിതരാകുമെന്ന് കേന്ദ്രത്തെ സ്റ്റാലിന്‍ താക്കീത് ചെയ്തത് ഞായറാഴ്ചയാണ്. ഇതിനുശേഷമാണ് ഒരു കല്ല്യാണ വിരുന്നില്‍ പങ്കെടുത്തുകൊണ്ട് സ്റ്റാലിന്‍ ദമ്പതികളോട് മക്കള്‍ക്ക് തമിഴ് പേരിടാന്‍ അഭ്യര്‍ത്ഥിച്ചത്.

അപരാജിതന്‍, പ്രീതി എന്നിവരുടെ വിവാഹ വിരുന്നിലാണ് സ്റ്റാലിന്‍ പങ്കെടുത്തത്. ഇവരുടെ പേരുകള്‍ വായിച്ചുകൊണ്ട് അവിടെ കൂടിനില്‍ക്കുന്നവരോടായി സ്റ്റാലിന്‍ പറഞ്ഞത് ഇവര്‍ മക്കള്‍ക്ക് മനോഹരമായ തമിഴ് പേരിടുകയാണെങ്കില്‍ അതുകൂടുതല്‍ അനുയോജ്യമാകുമെന്നാണ്.

തന്‍റെ പേരിന് പിന്നിലെ കഥയും സ്റ്റാലിന്‍ പറഞ്ഞു. തനിക്ക് അയ്യാദുരൈ എന്ന പേരിടാനാണ് പിതാവ് കലൈഞ്ജര്‍ ആഗ്രഹിച്ചത്. എന്നാല്‍ റഷ്യന്‍ കമ്മ്യൂണിസറ്റ് നേതാവായ ജോസഫ് സ്റ്റാലിന്റെ മരണത്തെ തുടര്‍ന്നുള്ള ഒരു അനുശോചന പരിപാടിയില്‍ കലൈഞ്ജര്‍ പങ്കെടുക്കവേയാണ് താന്‍ ജനിച്ചത്. ഇതറിഞ്ഞതിനെ തുടര്‍ന്ന് തന്‍റെ പര് ജോസഫ് സ്റ്റാലിന്‍ എന്ന് കലൈഞ്ജര്‍ പ്രഖ്യാപിക്കുകയായിരുന്നു എന്നും സ്റ്റാലിന്‍ പറഞ്ഞു.