ജിഎൻപിസി പൂട്ടില്ലെന്ന് ഫേസ്ബുക്ക് അമേരിക്കൻ നിയമപ്രകാരം തെറ്റല്ല അന്വേഷണം തുടരുമെന്ന് കമ്മീഷണർ പ്രധാന അഡ്മിൻറെ അക്കൗണ്ടുകള്‍ പരിശോധിക്കും

തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന പേജ് നിരോധിക്കാനാവില്ലെന്ന് ഫേസ്ബുക്ക്. പേജ് പൂട്ടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ നൽകിയ കത്തിനാണ് ഫേസ്ബുക്കിൻറെ മറുപടി. അതേസമയം ജിഎൻപിസിക്കെതിരായ കേസന്വേഷണം തുടരുന്നതിൽ നിയമതടസമില്ലെന്ന് പൊലീസ് പറഞ്ഞു.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഫേസ്ബുക്ക് പേജ് മരവിപ്പിക്കണെമന്നായിരുന്നു പൊലീസിൻറെ കത്ത്. അമേരിക്കൻ നിയമ പ്രകാരം ജിഎൻപിസിയുടെ ഉള്ളടക്കം തെറ്റല്ലാത്തതിനാൽ മരവിപ്പിക്കല്ലെന്ന മറുപടിയാണ് സിറ്റി കമ്മീഷണർ പി. പ്രകാശിന് ഫേസ്ബുക്ക് നൽകിയത്. 20 ലക്ഷം പേരുള്ള പേജാണിത്. 

പക്ഷെ ഇന്ത്യൻ നിയമപ്രകാരം നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ അന്വേഷണം തുടരുന്നതിൽ തടസമില്ലെന്ന് കമ്മീഷണർ പറഞ്ഞു. ബാലാവകാശനിയമ പ്രകാരവും, സാമുദായിക സ്പർദ വളർത്തിയ പോസ്റ്റുകളുമിട്ടതിനുമാണ് നേമം പൊലീസ് കേസെടുത്തിരിക്കുന്നത്. 

അതേസമയം കേസുകളെല്ലാം ഉള്‍പ്പെടുത്തി പേജ് മരവിപ്പിക്കണമെന്ന മറ്റൊരു കത്ത് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് നൽകും. ചീഫ് സെക്രട്ടറി വഴി കത്തു നൽകുമെന്ന് എക്സൈസ് കമ്മീഷണർ ഓഫീസ് അറിയിച്ചു. പേജിന്‍റെ പ്രധാന അഡ്മിൻ അജിത് കുമാർ ഇപ്പോഴും ഒളിവിലാണ്. 

അജിത്തിന്‍റെയും ഭാര്യയുടെയും അക്കൗണ്ട് വിശദാംശങ്ങളറിയാൻ ബാങ്കുകള്‍ക്ക് എക്സൈസ് കത്ത് നൽകി. ഫേസ്ബുക്ക് കൂട്ടായ്മയുടെ മറവിൽ വിദേശത്തും കേരളത്തിലുമായി മദ്യസൽക്കാര പാർട്ടികള്‍ നടത്തിയെന്നാണ് എക്സൈസിന്‍റെ കണ്ടെത്തൽ. മൂന്നു മദ്യകമ്പനികള്‍ സൽക്കാരങ്ങള്‍ സ്പോണ്‍സർ ചെയ്തിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ജിഎൻപിസിക്കാർക്ക് ഒരിളവും നൽകിയിട്ടില്ലെന്നാണ് ബാറുടകമകളുടെ സംഘട പറയുന്നത്.