മെസിയും റോണോയുമില്ലാതെ ലോകകപ്പ് സ്വപ്‌ന ഇലവന്‍

മോസ്‌കോ: ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങൾ അവസാനിച്ചതോടെ ഫുട്ബോൾ വെബ്സൈറ്റായ ഗോൾ സ്വപ്ന ഇലവനെ പ്രഖ്യാപിച്ചു. എട്ട് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗോൾ ടീമിനെ തെരഞ്ഞെടുത്തത്.പ്രാതിനിധ്യംകൊണ്ട് മുന്നില്‍ ഉറുഗ്വെയാണ്. 

നെയ്‌മറും കവാനിയും ഉള്‍പ്പെട്ട ടീമില്‍ റഷ്യയുടെ ഇഗോര്‍ അക്കിന്‍ഫീവാണ് ഗോളി. സ്പെയിനിനെതിരായ തകര്‍പ്പന്‍ പ്രകടനമാണ് അക്കിന്‍ഫീവിന് തുണയായത്. പ്രതിരോധത്തില്‍ ഡീഗോ ഗോഡിനും ഡീഗോ ലക്സാൾട്ടും, റഷ്യയുടെ മരിയോ ഫെര്‍ണാണ്ടസും, സ്വീഡന്‍റെ വിക്ടോര്‍ ലിന്‍റലോഫും കൂടി ചേരുന്നതാണ് നാലംഗ പ്രതിരോധ നിര. 

മധ്യനിരയില്‍ മൂന്ന് പേരാണ് ഇടം പിടിച്ചത്. ഫ്രാന്‍സിന്‍റെ പോൾ പോഗ്ബയും ബെല്‍ജിയത്തിന്‍റെ മരൗനി ഫെല്ലൈനിയും ജപ്പാന്‍റെ തകാഷി ഇന്‍സുയിയും. പ്രീ ക്വാര്‍ട്ടറില്‍ പുറത്തായ ടീമില്‍ നിന്ന് സ്വപ്ന ഇലവനില്‍ ഇടം പിടിച്ച ഏക താരവും ഇന്‍സുയിയാണ്. 

വേഗത കൊണ്ട് എതിരാളികളെ വിസ്മയിപ്പിച്ച യുവതാരം കൈലിയന്‍ എംബാപ്പെയാണ് മുന്നേറ്റത്തില്‍ കവാനിയുടെ ഒരു പങ്കാളി. മെക്സികോയ്ക്കെതിരെ ഗോളടിച്ചും അടിപ്പിച്ചും നിര്‍ണ്ണായകമായ നെയ്മര്‍ കൂടി ചേരുമ്പോൾ സ്വപ്ന ടീം തയ്യാര്‍. ക്വാര്‍ട്ടറിലെത്തിയ എട്ട് ടീമുകളില്‍ ക്രെയേഷ്യ- ഇംഗ്ലണ്ട് ടീമുകളില്‍ നിന്ന് ആരും ടീമിലില്ല.