സൗദിയിൽ ഇനി സ്വർണം വാങ്ങുന്നവർ തിരിച്ചറിയൽ രേഖ നൽകണം. വിൽക്കുന്ന കടയുടെ മുഴുവൻ വിവരങ്ങളും , സ്വർണ്ണത്തിന്റെ അളവും ഉൾപ്പെടുത്തി , വ്യാപാരി ബില്ല് ഉപഭോക്താവിന് നൽകണമെന്നും വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു.

സ്വർണം വാങ്ങുന്നവർക്ക് അവരുടെ തിരിച്ചറിയൽ രേഖയുടെ നമ്പർ സഹിതമുള്ള ബില്ല് നല്‍കാൻ ജ്വല്ലറി ഉടമകൾ ബാധ്യസ്ഥരാണെന്നു വാണിജ്യ നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. കടയുടെ പേര്, ലൈസെൻസ് നമ്പർ, സ്വർണത്തിന്റെ ഗ്രാം തിരിച്ചുള്ള വില, സ്വർണം വാങ്ങുന്നവരുടെ ഇഖാമ നമ്പർ എന്നിവയെല്ലാം വ്യക്തമാക്കുന്ന ബില്ലാണ് ഉപഭോക്താവിന് നൽകേണ്ടതെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം രത്‌നങ്ങൾ വാങ്ങുന്ന ഉപഭോക്താവിന് അതിന്റെ ഇനവും തൂക്കവും വിലയും തീയതിയും വ്യക്തമാക്കുന്ന ബില്ല് നൽകണം. ഉയർന്ന വിലകൊടുത്തു സ്വർണവും രത്‌നങ്ങളും വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഇത് സംബന്ധിച്ച് ബോധവൽക്കരണം നടത്തണമെന്ന് ചേംബർ ഓഫ് കൊമേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ഹമൂദ്‌ അൽ റാബിയ ആവശ്യപ്പെട്ടു. ഉപഭോക്താക്കൾ വഞ്ചിക്കപ്പെടാൻ പാടില്ല എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിബന്ധന ബാധകമാക്കിയതെന്നു വാണിജ്യ നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി.