ക്യാംപിലെത്തിയ എല്ലാവരുടെയും നോട്ടം ബാബയിലായിരുന്നു. ഏകദേശം അഞ്ചരക്കോടിയുടെ സ്വർണ്ണമാണ് ബാബയുടെ ദേഹത്തുള്ളത്. 

മഹാരാഷ്ട്ര: പതിവുപോലെ കുംഭമേളയിൽ താരമായി ​ഗോൾഡൻബാബ. ഇത്തവണ 20 കിലോ സ്വർണ്ണം ധരിച്ചാണ് ​ഗോൾഡൻ ബാബ എന്ന സുധീഷ് മക്കാർ മഹാകുംഭമേള ക്യാമ്പിൽ എത്തിയത്. ബിസിനസ്സുകാരനിൽ നിന്നും സന്യാസിയായി മാറിയിട്ടും ബാബയുടെ സ്വർണ്ണ ഭ്രമത്തിന് കുറവൊന്നുമുണ്ടായില്ല. ക്യാംപിലെത്തിയ എല്ലാവരുടെയും നോട്ടം ബാബയിലായിരുന്നു. ഏകദേശം അഞ്ചരക്കോടിയുടെ സ്വർണ്ണമാണ് ബാബയുടെ ദേഹത്തുള്ളത്. 

ഓരോ വർഷവും ബാബ അണിയുന്ന ആഭരണങ്ങളുടെ തൂക്കവും എണ്ണവും വർദ്ധിക്കാറുണ്ട്. കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ അണിഞ്ഞാണ് മുന്‍വര്‍ഷങ്ങളിലും ബാബ യാത്ര ചെയ്തിരുന്നത്. 25ാമത്തെ തവണയാണ് താൻ കുംഭമേളയ്ക്ക് എത്തുന്നതെന്നാണ് ബാബ അവകാശപ്പെടുന്നത്.

പൂർവ്വാശ്രമത്തിൽ സുധീർ മക്കാർ എന്ന വസ്ത്ര വ്യപാരിയായിരുന്നു ​ഗോൾഡൻ ബാബ. പിന്നീട് ബിസിനസിലേക്കെത്തി. അതിന് ശേഷമാണ് എല്ലാം ഉപേക്ഷിച്ച് സന്യാസിയായത്. എന്നാൽ സ്വർണ്ണത്തോടുള്ള ഭ്രമം മാത്രം ഉപേക്ഷിച്ചില്ല. ഇന്ന് 150 കോടി രൂപയാണ് ഗോള്‍ഡന്‍ ബാബയുടെ സമ്പാദ്യം. താൻ മരിക്കുന്നത് വരെ സ്വർണ്ണത്തോടുള്ള ഇഷ്ടം അസാനിക്കില്ലെന്നും ബാബ പറയുന്നു.