ചെന്നൈ: കൊലപാതകമടക്കം വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ മലയാളി ഗുണ്ടാനേതാവ് പി.ബിനുവിന്റെ ജന്മദിന പാർട്ടി സംഘടിപ്പിച്ചതു ചെന്നൈയിലെ വിഐപിയെന്നു പൊലീസ് . ആഘോഷവേദിയിൽ നിന്നു പിടികൂടിയ 73 ഗുണ്ടകളെ ചോദ്യം ചെയ്തതിൽ നിന്നാണു ഇത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.
വർഷങ്ങളായി ചെന്നൈയിൽ താമസിക്കുന്ന ബിനു തൃശൂർ സ്വദേശിയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയാണെന്നാണു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. തൃശൂരിൽ നിന്നു ജോലി തേടി ചെന്നൈയിലേക്കു കുടിയേറിയതാണു കുടുംബമെന്ന് പൊലീസ് വിശദമാക്കി.
ചായക്കട ജോലിക്കാരനായിയായിരുന്നു ബിനുവിന്റെ ചെന്നൈ ജീവിതം തുടങ്ങിയത് പിന്നീട് ചെറിയ കുറ്റകൃത്യങ്ങളിൽ പങ്കാളിയായി പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ പിണിയാളായി. കരാട്ടേ വിദഗ്ധൻ കൂടിയായ ബിനു പിന്നീടു ഗുണ്ടാസംഘത്തലവനാകുകയായിരുന്നു.
പ്രമേഹമുൾപ്പെടെയുള്ള അസുഖങ്ങൾ അലട്ടിയതിനാൽ നാലുവർഷം മുൻപു കേരളത്തിലേക്കു പിൻവാങ്ങിയിരുന്നു. എന്നാൽ, ഈയിടെ വീണ്ടും അധോലോകത്തു സജീവമാകാൻ തീരുമാനിച്ചതിനെ തുടർന്നാണു നാൽപതാം പിറന്നാൾ ആഘോഷം സംഘടിപ്പിച്ചതും ഗുണ്ടകളെയെല്ലാം ആഘോഷത്തിനായി ക്ഷണിച്ചതും.
പിറന്നാൾ ആഘോഷത്തിനെത്തിയ ക്രിമിനലുകളെ വിദഗ്‌ധമായി കുടുക്കിയത് അമ്പാട്ടൂർ ഡപ്യൂട്ടി കമ്മിഷണർ സർവേശ് വേലുവിന്റെ ഇടപെടലുകള്‍ ആണ്. ഗുണ്ടാ നേതാവ് ബിനുവിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ക്രിമിനലുകൾ എത്തുന്ന വിവരം ലഭിച്ച ഉടൻ കമ്മിഷണർ എ.കെ.വിശ്വനാഥനെ സർവേശ് അറിയിച്ചതാണ് വലിയൊരു ക്രിമിനൽ സംഘത്തെ ഒറ്റ രാത്രി കൊണ്ട് കുടുക്കാൻ സഹായിച്ചത്.
