ഗൗരി ലങ്കേഷ് പത്രികെയുടെ ഭാവി അനിശ്ചിതത്വത്തില്‍
ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തോടെ അവർ നടത്തിയിരുന്ന ഗൗരി ലങ്കേഷ് പത്രികെയെന്ന വാരാന്ത്യപത്രത്തിന്‍റെ ഭാവി അനിശ്ചിതത്വത്തിലാണ്.സംഘപരിവാർ രാഷ്ട്രീയത്തെ ഒരാഴ്ചപോലും വിടാതെ വിമർശിച്ച ഗൗരി ലങ്കേഷ് പത്രികെ തുടരുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുക്കാനായിട്ടില്ല സഹപ്രവർത്തകർ.
കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പുവരെ ഗൗരി ലങ്കേഷ് ഇവിടെയായിരുന്നു.ഗാന്ധി ബസാറിലെ മൂന്നുനിലക്കെട്ടിടത്തിലിരുന്നാണ് അവർ എതിർപ്പിന്‍റെ ശബ്ദം എപ്പോഴും ഉയർത്തിയത്.നക്സൽ വിഷയത്തിൽ സഹോദരനുമായുളള തർക്കത്തിനൊടുവിൽ ലങ്കേഷ് പത്രികയിൽ നിന്ന് പുറത്താക്കപ്പെട്ട ഗൗരി രണ്ടാഴ്ച കൊണ്ട് പുതിയ പത്രം തുടങ്ങി.2005 മാർച്ചിലെ ശിവരാത്രി ദിനത്തിലായിരുന്നു അതെന്ന് പതിനാറ് വർഷമായി അവർക്കൊപ്പം ജോലി ചെയ്ത ശിവസുന്ദർ ഓർക്കുന്നു.
ആർഎസ്എസിന് എതിരെ ഗൗരി ലങ്കേഷ് പത്രിക ആഴ്ചതോറും പറഞ്ഞുകൊണ്ടിരുന്നു.കഴിഞ്ഞ മൂന്ന് മാസം എല്ലാ പതിപ്പുകളിലും ആർഎസ്എസിനെ വിമർശിച്ച മുഖപ്രസംഗം. അമിത്ഷായുടെ സന്ദർശനശേഷം പടിഞ്ഞാറൻ കർണാടകത്തിൽ രൂപപ്പെട്ട കലാപാന്തരീക്ഷം എഡിറ്ററുടെ നിലപാടിന് പിന്നിലുണ്ടായിരുന്നെന്ന് ശിവസുന്ദർ പറയുന്നു.പരസ്യം സ്വീകരിക്കാതിരുന്നതുകൊണ്ട് വലിയ സാമ്പത്തികഞെരുക്കത്തിലായിരുന്നു പത്രിക.ആകെയുളള ഏഴ് ജീവനക്കാർക്ക് പോലും ശമ്പളം കൊടുക്കാനാവത്ത അവസ്ഥ.ബുദ്ധിമുട്ടിനിടയിലും ഗൗരി ലങ്കേഷ് ആവുന്നത് ചെയ്തു..
കൊല്ലപ്പെടുന്ന ദിവസം രാവില ഒമ്പത് മണിക്കാണ് ഗൗരി തന്നെ അവസാനമായി വിളിച്ചെന്നും മാധ്യമപ്രവര്‍ത്തകന്‍ ശിവാനന്ദ് പറഞ്ഞു. തനിക്ക് ഇൻഷുറൻസ് തുക കിട്ടി.അതുകൊണ്ട് ജീവനക്കാരുടെ ശമ്പളം കൊടുത്തുവെന്ന് അവർ ശിവാനന്ദിനോട് പറഞ്ഞു.
ഗൗരി ലങ്കേഷ് പത്രിക തുടരണമെന്ന് അവരുടെ മരണശേഷം ആവശ്യമുയരുന്നുണ്ട്.അടുത്ത പതിപ്പ് എഡിറ്ററുടെ സ്മരണികയാണ്.അതിന് ശേഷമറിയാം ആഴ്ചപത്രത്തിന്‍റെ ഭാവി..