തെറ്റിദ്ധരിപ്പിക്കാൻ പരസ്യമെന്ന് ചെന്നിത്തല മാർക്ക് ഏറ്റവും കുറവ് ഇത്തവണ പരസ്യത്തിലെ മറ്റ് കാര്യങ്ങളും തെറ്റ് പല മേഖലകളിലും കേരളം ഏറെ പിന്നിൽ പിണറായി സർക്കാർ പരസ്യം പിൻവലിക്കണം

തിരുവനന്തപുരം:ഭരണമികവിൽ കേരളം ഒന്നാമതെന്ന സർക്കാർ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ മൂന്ന് വർഷമായി ഒന്നാം സ്ഥാനത്തുള്ള കേരളത്തിന് മുൻവർഷത്തേക്കാൾ കുറവ് മാർക്കാണ് കിട്ടയതെന്നത് മറച്ചുവച്ചാണ് പരസ്യമെന്ന് ചെന്നിത്തല ആരോപിച്ചു.

ബെംഗളൂരു ആസ്ഥാനമായ പബ്ളിക് അഫയേഴ്സ് സെന്‍റർ എന്ന സംഘടനയാണ് കേരളത്തിന് ഭരണ മികവിൽ ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച പരസ്യം എല്ലാ പത്രങ്ങളിലും സർക്കാർ നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി കേരളം ഈ സ്ഥാനത്തുണ്ട്. എന്നതാൽ ഇത്തവണയാണ് മാർക്ക് ഏറ്റവും കുറവ്. പരസ്യത്തിൽ പറയുന്ന മറ്റ് മേഖലകളിലൊന്നും കേരളം ഒന്നാം സ്ഥാനത്തല്ല. സർവ്വ പറയുന്നതനുസരിച്ച് ക്രമസമാധാനത്തിന്
ആറാം സ്ഥാനം, നീതിനിർവഹണം പത്താം സ്ഥാനം, സുതാര്യതയിൽ 14 ആം സ്ഥാനം എന്നിങ്ങനെയാണ് കേരളത്തിന്‍റെ സ്ഥാനം.

വിദ്യാഭ്യാസവും ആരോഗ്യവും സർവ്വേയിൽ പ്രത്യേകം കണക്കാക്കിയിട്ടുമില്ല. പിന്നെയെങ്ങനെ ഇതെല്ലാം ഭരണനേട്ടമായെന്നാണ് രമേശ് ചെന്നിത്തലയുടെ ചോദ്യം. അതേസമയം ആകെ മികവിൽ ഒന്നാം സ്ഥാനത്ത് കേരളം എത്തി എന്ന് കാണിക്കാനാണ് വിവിധ മേഖലകളുടെ പേരുകൾ പരസ്യത്തിൽ കാണിച്ചതെന്നാണ് സർക്കാർ വിശദീകരണം.