പുല്‍ഗാവില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ച മനോജിന്റെ കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലവും വീടും നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

തിരുവനന്തപുരം: 2016 മെയ് 31 ന് പുല്‍ഗാവിലുണ്ടായ പൊട്ടിത്തെറിയില്‍ വീരമൃത്യു വരിച്ച മേജര്‍ മനോജ് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ചെയ്ത സഹായങ്ങള്‍ക്ക് നന്ദി അറിയിച്ച് പിതാവ് എന്‍ കൃഷ്ണന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. 

സ്വന്തമായി വീടെന്ന തങ്ങളുടെ ആഗ്രഹം സര്‍ക്കാര്‍ സാക്ഷാത്ക്കരിച്ചതിലുള്ള നന്ദി അറിയിക്കാനാണ് എന്‍ കൃഷ്ണന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. പുല്‍ഗാവില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ച മനോജിന്റെ കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലവും വീടും നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. വിലയാധാരം നടത്തി വീടും സ്ഥലവും മനോജിന്റെ കുടുംബത്തിന്റെ പേരിലേക്ക് മാറ്റി. 27 ലക്ഷം രൂപ ഇതിനായി നീക്കിവച്ചു. 

ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ തുക കൈമാറാനാകാത്ത കാര്യം കൃഷ്ണന്‍ മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന ഉറപ്പ് നല്‍കി. മനോജ് കുമാറിന്റെ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ നേരത്തെ പെന്‍ഷന്‍ അനുവദിച്ചിരുന്നു. കുടുംബത്തിന് വീടും. മെയ് 31 ന് മനോജ് കുമാര്‍ വീരചരമം പ്രാപിച്ച് രണ്ടു വര്‍ഷം തികയും. ഈ ദിവസം വീട്ടില്‍ താമസം ആരംഭിക്കാനാണ് ആഗ്രഹമെന്ന് മേജര്‍ മനോജിന്റെ പിതാവ് മുഖ്യമന്ത്രിയോട് പറഞ്ഞു.