യാത്രയ്‌ക്കിടെ വിമാനത്തില്‍ അപമര്യാദയായി പെരുമാറുന്ന യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. വിമാനത്തില്‍ മര്യാദ കാട്ടാത്തവര്‍ക്ക് മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെ യാത്രാവിലക്ക് നേരിടേണ്ടി വരും. കേന്ദ്ര വ്യോമയാനമന്ത്രാലയമാണ് ഇതുസംബന്ധിച്ച് പുതിയ നിയമം അവതരിപ്പിച്ചത്. വിമാനയാത്രക്കാര്‍ക്കായുള്ള പുതിയ നിയമം പരീക്ഷണാര്‍ത്ഥം ജൂണ്‍ മാസത്തില്‍ നിലവില്‍ വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജു അറിയിച്ചു. യാത്രക്കാരുടെ പ്രതികരണം അറിഞ്ഞശേഷമാകും ഈ നിയമം സ്ഥിരമായി നടപ്പിലാക്കുക. പുതിയ നിയമം സംബന്ധിച്ച നിര്‍ദ്ദേശം ഒരു മാസം മുമ്പ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. വിമാനത്തില്‍ മാത്രമല്ല, വിമാനത്താവളത്തില്‍ പ്രശ്‌നം ഉണ്ടാക്കുന്ന യാത്രക്കാരെയും കരിമ്പട്ടികയില്‍പ്പെടുത്തു. വിമാനത്തിലെയും വിമാനത്താവളത്തിലെയും ജീവനക്കാര്‍ക്കെതിരെ അപമര്യാദയായി പെരുമാറുന്നവരും, മദ്യപിച്ച് ബഹളമുണ്ടാക്കുന്നവരും സഹയാത്രക്കാരോട് പ്രശ്‌നമുണ്ടാക്കുന്നവരുമാകും കരിമ്പട്ടികയില്‍ ഉള്‍പ്പെടുക. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടാല്‍, ചെയ്ത കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെ വിമാനയാത്ര ചെയ്യാനാകില്ല. കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ച് മൂന്നു ലെവലായി തിരിച്ചാണ് ശിക്ഷ നിശ്ചയിക്കുക. യാത്രക്കാരെയോ ജീവനക്കാരെയോ ജീവന് ഭീഷണിയാകുംവിധം ആക്രമിക്കുന്നവരെയാകും രണ്ടു വര്‍ഷം വരെ വിമാനയാത്രയില്‍നിന്ന് വിലക്കുക.