തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓണത്തിന് ശേഷം ചര്‍ച്ചകള്‍ തുടങ്ങും. സർക്കാർ താൽപ്പര്യമെടുത്താൽ പദ്ധതിയുമായി ഡിഎംആര്‍സി സഹകരിക്കുമെന്ന്  ഇ. ശ്രീധരൻ. 

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓണത്തിനു ശേഷം ചര്‍ച്ചകള്‍ തുടങ്ങും. സർക്കാർ താൽപ്പര്യമെടുത്താൽ പദ്ധതിയുമായി ഡിഎംആര്‍സി സഹകരിക്കുമെന്ന് മുഖ്യ ഉപദേഷ്ടാവ്  ഇ.ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സർക്കാരിന്റെ മെല്ലേപോക്കും അലംഭാവവും മൂലം ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് ഡിഎംആർസി പിന്മാഴറിയത്. രണ്ടിടത്തെയും ഓഫീസുകളടെ പ്രവര്‍ത്തനവും ഡിഎംആര്‍സി അവസാനിപ്പിച്ചു. കരാര്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കാത്തതുമാണ് ഡിഎംആര്‍സിയെയും ഇ.ശ്രീധരനെയും ചൊടിപ്പിച്ചത്. സര്‍ക്കാരിന്‍റെ അനാസ്ഥയാണ് പിന്മാറ്റത്തിന് കാരണമെന്ന് ശ്രീ. ശ്രീധരന്‍ വാര്‍ത്താ സമ്മേളനം നടത്തി തുറന്നടിക്കുകയും ചെയ്തു. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടു പോകേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ പദ്ധതിയുടെ സാധ്യത സംബന്ധിച്ച പഠനം നടത്താനായി നിയോഗിച്ചിട്ടുണ്ട്.

7100 കോടിയോളം രൂപയുടെ പദ്ധതി പൊതു സ്വകാര്യ പങ്കാളിത്തതോടെ നടപ്പാക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദ്ദേശം. 3000കോടിയോളമാണ് തിരുവനന്തപുരം ലൈറ്റ് മെട്രോയ്ക്ക് പ്രതീക്ഷിക്കുന്ന ചെലവ്.