കാസര്‍ഗോഡ് ജില്ലയിലെ കണക്കിലും പിഴവെന്ന്  അധികൃതര്‍

തിരുവനന്തപുരം: മതരഹിത കുട്ടികളുടെ സർക്കാർ കണക്കിൽ തെറ്റുകളെന്ന് സ്കൂള്‍ അധികൃതര്‍. കാസര്‍ഗോഡ് ജില്ലയിലെ എന്‍എ മോഡല്‍ സ്കൂള്‍ അധികൃതരാണ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ആറ്സ്കൂളുകളിൽ ഒരുകുട്ടിപോലും മതരഹിത വിഭാഗത്തിൽ ഇല്ല. രണ്ടായിരത്തിലധികം കുട്ടികളുടെ വിവരം തെറ്റെന്ന് സ്കൂൾ അധികൃതർ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്‍റെ കണക്കനുസരിച്ച് കേരളത്തില്‍ ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ തങ്ങളുടെ മതവും ജാതിയും രേഖപ്പെടുത്താതെയാണ് ഈ അധ്യായന വര്‍ഷം സ്‌കൂളില്‍ പ്രവേശനം നേടിയിരിക്കുന്നത്. നിയമസഭയുടെ ചോദ്യോത്തരവേളയില്‍ ഡി.കെ.മുരളി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസമന്ത്രിയാണ് മതവും ജാതിയുമില്ലാത്ത കുട്ടികളുടെ കണക്ക് വിശദീകരിച്ചത്.

2017-18 അധ്യയന വര്‍ഷത്തില്‍ 1,23,630 കുട്ടികള്‍ തങ്ങളുടെ മതവും ജാതിയും തിരഞ്ഞെടുക്കാതെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പ്രവേശനം നേടിയിട്ടുണ്ടെന്നും ഹയര്‍ സെക്കന്‍ഡറിയില്‍ രണ്ടാം വര്‍ഷത്തില്‍ 239 കുട്ടികളും ഒന്നാം വര്‍ഷത്തില്‍ 278 കുട്ടികള്‍ മത-ജാതിരഹിതരുമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ കണക്ക്.